സമ്പർക്ക വ്യാപനത്തിൽ പിടിവിട്ട് പാലക്കാട് ജില്ല
Mail This Article
പാലക്കാട് ∙ സമ്പർക്ക വ്യാപനത്തിൽ കൈവിട്ട് ജില്ല. ഒപ്പം കോവിഡും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വീണ്ടും കുതിച്ചുയരുന്നു.ജില്ലയിൽ പ്രതിദിന സമ്പർക്ക കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നു. ഇന്നലെ ജില്ലയിൽ 1455 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1014 പേർക്കും സമ്പർക്കം വഴിയാണ് കോവിഡ്. 426 കേസുകളിൽ ഉറവിടം വ്യക്തമല്ല.
സമ്പർക്കം വഴിയുള്ള കോവിഡ് വ്യാപനം നിയന്ത്രിക്കാനാകാത്തതാണു ജില്ല ഇപ്പോൾ നേരിടുന്ന പ്രധാന പ്രതിസന്ധി. 10 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. 1003 പേർക്ക് കോവിഡ് മുക്തിയുണ്ട്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.9% ആണ്. സംസ്ഥാന ശരാശരിക്കും വളരെ മുകളിലാണ് ജില്ലയിലെ ടിപിആർ. ചികിത്സയിലുള്ളവരുടെ എണ്ണം 6574 ആയി ഉയർന്നു.
വ്യാപനം ഇങ്ങനെ
പാലക്കാട് നഗരസഭ 86, ഷൊർണൂർ 65, കോട്ടായി 63, അലനല്ലൂർ 62, പെരിങ്ങോട്ടുകുറുശ്ശി 56, കൊല്ലങ്കോട് 50, അയിലൂർ 49, തച്ചനാട്ടുകര 40, ഒറ്റപ്പാലം 33, ചെർപ്പുളശ്ശേരി, തൃത്താല സ്വദേശികൾ– 32 വീതം, എരിമയൂർ, കോട്ടോപ്പാടം, പട്ടാമ്പി, തിരുവേഗപ്പുറ 28 വീതം, ആലത്തൂർ, കൊപ്പം, മണ്ണൂർ 27, വിളയൂർ 24, കപ്പൂർ, കേരളശ്ശേരി 21, കാവശ്ശേരി 20, മണ്ണാർക്കാട് 19, അമ്പലപ്പാറ, കാഞ്ഞിരപ്പുഴ, ഓങ്ങല്ലൂർ 18, പിരായിരി 17, കുമരംപുത്തൂർ, നെല്ലായ 16, പരുതൂർ, പെരുമാട്ടി 15, കരിമ്പുഴ, മേലാർകോട്, മുതലമട, പല്ലശ്ശന, പട്ടിത്തറ, വല്ലപ്പുഴ, വണ്ടാഴി 14, കൊഴിഞ്ഞാമ്പാറ, മുതുതല, നാഗലശ്ശേരി, തെങ്കര, തിരുമിറ്റക്കോട് 13, ചിറ്റൂർ- തത്തമംഗലം, എലപ്പുള്ളി, നല്ലേപ്പിള്ളി 12, അഗളി, ചളവറ, തരൂർ 11, കുലുക്കല്ലൂർ, നെന്മാറ, പറളി, പുതുപ്പരിയാരം 10, കടമ്പഴിപ്പുറം, പുതുശ്ശേരി, തച്ചമ്പാറ 9, എരുത്തേമ്പതി, കാരാകുറുശ്ശി 8, ആനക്കര, കിഴക്കഞ്ചേരി, തൃക്കടീരി 7, അനങ്ങനടി, കരിമ്പ, ലക്കിടി- പേരൂർ, തേങ്കുറുശ്ശി, വടകരപ്പതി, വടക്കഞ്ചേരി 6, കണ്ണാടി, പുതൂർ, ശ്രീകൃഷ്ണപുരം, വെള്ളിനേഴി 5, അകത്തേത്തറ, കോങ്ങാട്, കുത്തനൂർ, മാത്തൂർ, പട്ടഞ്ചേരി, പെരുവെമ്പ്, ഷോളയൂർ 4, ചാലിശ്ശേരി, എലവഞ്ചേരി, മങ്കര, നെല്ലിയാമ്പതി, പൊൽപ്പുള്ളി, പുതുനഗരം, വടവന്നൂർ 3, കണ്ണമ്പ്ര, കൊടുമ്പ്, കൊടുവായൂർ, മലമ്പുഴ, പുതുക്കോട്, വാണിയംകുളം 2, കുഴൽമന്ദം, മുണ്ടൂർ, പൂക്കോട്ടുകാവ് സ്വദേശികൾ– ഒരാൾ വീതം.
ആർടിപിസിആർ പരിശോധന
ജില്ലയിൽ ഇന്നു സൗജന്യ ആർടിപിസിആർ പരിശോധന നടത്തുന്ന കേന്ദ്രങ്ങൾ. പകൽ 9.30 മുതൽ വൈകിട്ട് 4 വരെയാണു പരിശോധന. ആലത്തൂർ നെല്ലിയാംകുന്നം സാക്ഷരതാ കേന്ദ്രം, കൊല്ലങ്കോട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ (9 മുതൽ ഒന്നു വരെ), തണ്ടനാര ഹെൽത്ത് സെന്റർ (2 മുതൽ 4.30), അലനല്ലൂർ പഞ്ചായത്ത് ബസ് സ്റ്റാൻഡിനു സമീപം എൻകെ ഓഡിറ്റോറിയം, കോട്ടപ്പുറം ജിഎൽപി സ്കൂൾ, വടക്കഞ്ചേരി പഞ്ചായത്ത് കല്യാണ മണ്ഡപം, ഒഴലപ്പതി മല്ലമ്പത്തി എസ്ടി കോളനി ( 9.30 മുതൽ 11 വരെ), വേലന്താവളം ജംക്‌ഷൻ (11 മുതൽ ഒന്നു വരെ), മേനോൻപാറ ജംക്‌ഷൻ (2 മുതൽ 4.30 വരെ), പിരായിരി കൊടുന്തിരപ്പുള്ളി ജിഎൽപി സ്കൂൾ.
ഇന്നും നാളെയും കർശന നിയന്ത്രണം
പാലക്കാട് ∙ സമ്പൂർണ ലോക്‌ഡൗൺ ദിനങ്ങളായ ഇന്നും നാളെയും കർശന നിയന്ത്രണങ്ങളെന്ന് പൊലീസ്. അത്യാവശ്യത്തിനു മാത്രമേ പുറത്തിറങ്ങാൻ അനുമതിയുള്ളുവെന്ന് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് അറിയിച്ചു. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങിയാൽ പിഴയും നിയമ നടപടികളും ഉണ്ടാകും.
∙ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിനു മുകളിലേക്ക് ഉയർന്ന സാഹചര്യത്തിലാണു നിയന്ത്രണം കടുപ്പിക്കുന്നത്.
∙ പാലക്കാട് നഗരത്തിൽ മാത്രം 12 ഇടത്ത് പൊലീസ് പിക്കറ്റ് പോസ്റ്റുകൾ ഉണ്ടാകും. റോഡുകളിലൂടനീളം പൊലീസ് നിരീക്ഷണം ഏർപ്പെടുത്തി.
∙ പഞ്ചായത്ത് തലത്തിലും പരിശോധന ശക്തം.
∙ അത്യാവശ്യത്തിനു പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ കരുതണം. കൃത്യമായ കാരണവും ബോധിപ്പിക്കണം
∙ ബന്ധുവീടുകളിലേക്കുള്ള സന്ദർശനം ഉൾപ്പെടെ അനുവദിക്കില്ല.
വേണം കൂടുതൽ വാക്സീനും ചികിത്സാ സൗകര്യങ്ങളും
പാലക്കാട് ∙ വാക്സിനേഷൻ വർധിപ്പിക്കുകയും ചികിത്സാസൗകര്യം ശക്തിപ്പെടുത്തുകയുമാണു കോവിഡ് പ്രതിരോധത്തിൽ ജില്ലയ്ക്കു പ്രധാനമായി വേണ്ടത്. മൂന്നാം തരംഗം പ്രതീക്ഷിക്കുന്നതിനാൽ പ്രാഥമിക ചികിത്സാസംവിധാനവും ഒാക്സിജനും വെന്റിലേറ്ററുമുള്ള കേന്ദ്രങ്ങളും ആവശ്യമനുസരിച്ച് ആരംഭിക്കാൻ അടിസ്ഥാന നടപടി പൂർത്തിയാക്കേണ്ടതുണ്ട്. നിലവിൽ ജില്ലയിൽ ഒാക്സിജൻ, വെന്റിലേറ്റർ കുറവില്ല. രണ്ടാം തരംഗത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം വലിയതോതിൽ കൂടിയതോടെ വെന്റിലേറ്ററിന്റെ 80% വരെ ഉപയോഗിക്കേണ്ട സാഹചര്യമുണ്ടായെങ്കിലും ബുദ്ധിമുട്ടു നേരിട്ടില്ല. പല ജില്ലകളിലും ഒാക്സിജൻ ലഭിക്കാൻ കാലതാമസം നേരിട്ടപ്പോൾ പാലക്കാടിന് അതുണ്ടായില്ല. പ്ലാച്ചിമട, കഞ്ചിക്കോട്, മാങ്ങോട് സിഎഫ്എൽടിസികൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.
ചികിത്സാസൗകര്യങ്ങളെക്കുറിച്ച് നിലവിൽ ആശങ്കപ്പെടാനൊന്നുമില്ല. പ്രതിരോധത്തിലും തുടർനടപടികളിലും ആരോഗ്യവിഭാഗവും ജില്ലാഭരണകൂടവും പൊലീസും മികച്ചരീതിയിലാണു പ്രവർത്തിക്കുന്നത്. ജില്ലയിൽ വാക്സീനു കുറവുണ്ടെങ്കിലും കലക്ടറുടെയും ജനപ്രതിനിധികളുടെയും നിരന്തര ഇടപെടലിലൂടെ അതു പരിഹരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കുറവിന്റെ ഭാഗമാണ് ഇപ്പോൾ ഇവിടെ അനുഭവപ്പെടുന്ന ക്ഷാമവും. വലിയ ജില്ല, കൂടുതൽ ഗ്രാമപ്രദേശങ്ങൾ, ആദിവാസി മേഖല എന്നിവ കണക്കിലെടുത്ത് കൂടുതലായി എന്തു ചെയ്യാനാകുമെന്നു പരിശോധിക്കേണ്ടതുണ്ട്.
പോസിറ്റിവിറ്റി കൂടിയ സ്ഥലങ്ങളിൽ കടുത്ത നിയന്ത്രണമല്ലാതെ വേറെ വഴിയില്ല. മാസ്കും സാനിറ്റൈസറും ശുചിത്വവും തന്നെയാണ് അടിസ്ഥാന പ്രതിരോധമെന്നത് എല്ലാവരും ഏപ്പോഴും ഒാർമിക്കണം. അടുത്ത ദിവസം യോഗം ചേരുമ്പോൾ ജില്ലയിലെ സ്ഥിതിയെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുമെന്നു കരുതുന്നു. (2014 ഐഎഎസ് ബാച്ചുകാരനായ ഗോകുൽ പാലക്കാട് യാക്കര സ്വദേശിയാണ്. ധനവകുപ്പിൽ റിസോഴ്സ് സെക്രട്ടറിയാണ്. നേരത്തേ കോവിഡ് ചികിത്സയ്ക്കാവശ്യമായ ഒാക്സിജൻ വിതരണ നിയന്ത്രണ സെൽ നോഡൽ ഒാഫിസറായും പ്രവർത്തിച്ചു).