ഓർമയിൽ നിറഞ്ഞ് കോങ്ങാട് കുട്ടിശങ്കരൻ
Mail This Article
കോങ്ങാട് ∙ ഗജവീരൻ കോങ്ങാട് കുട്ടിശങ്കരനു സ്മരണാഞ്ജലി. വേർപാടിന്റെ ഒന്നാം വർഷമായ ഇന്നലെ ഗജപൂജ, ആനയൂട്ട്, പുഷ്പാർച്ചന എന്നിവ നടന്നു. നാടൻ ആനകളിൽ പ്രസിദ്ധനായിരുന്ന കുട്ടിശങ്കരനു കേരളത്തിലുടനീളം ആരാധകരുണ്ട്. ലക്ഷണ തനിമയും സ്വഭാവ മഹിമയുംകൊണ്ട് ആനപ്രേമികളുടെ മനസ്സിൽ ഇടംപിടിച്ച കുട്ടിശങ്കരൻ 2020 ജൂലൈ 26നാണു ചരിഞ്ഞത്.
രോഗബാധിതനായതിനെ തുടർന്ന് രാപകലില്ലാതെ ആനപ്രേമികൾ പരിചരണവും പ്രാർഥനയുമായി ഒപ്പമുണ്ടായിരുന്നു. പക്ഷേ, എല്ലാവരെയും നിരാശരാക്കി കുട്ടിശങ്കരൻ വിടവാങ്ങി. ഇന്നലെ ക്ഷേത്രത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ ക്ഷേത്രം ട്രസ്റ്റി ശാസ്തൃ ശർമൻ, എക്സിക്യൂട്ടീവ് ഓഫിസർ ജിതേഷ്, എസ്.പി.ജയദേവൻ, ജി.വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഗജയൂട്ടിൽ പട്ടാമ്പി കർണൻ പങ്കെടുത്തു. കോങ്ങാട്ടെ ആനപ്രേമി സംഘവും ദേവസ്വവും ചേർന്നാണു പരിപാടി ഒരുക്കിയത്.
സ്മാരകം ഒരുക്കും
കോങ്ങാട് കുട്ടിശങ്കരന്റെ ഓർമയ്ക്കായി ശിൽപം തീർക്കും. കൂടാതെ എൻഡോവ്മെന്റ് ഉൾപ്പെടെ ഉള്ള പദ്ധതികളും ആവിഷ്കരിക്കും. ശിൽപം നിർമാണത്തിന് 25,000 രൂപ നൽകുമെന്ന് അനുസ്മരണ ചടങ്ങിൽ കെ.പി.പ്രകാശൻ അറിയിച്ചു.