വീട്ടുകാരെ മുറിയിൽ പൂട്ടിയിട്ട് കവർച്ച : നഷ്ടമായത് അരപ്പവന്റെ കമ്മലും 3,000 രൂപയും
Mail This Article
ഒന്നരപ്പവന്റെ വള അബദ്ധത്തിൽ വീടിനു പുറത്ത് ഉപേക്ഷിച്ചു
ലക്കിടി ∙ വീടു കുത്തിത്തുറന്നു വീട്ടുടമയെയും ഭാര്യയെയും മുറിയിൽ പൂട്ടിയിട്ടു മോഷണം. കിള്ളിക്കുറുശ്ശിമംഗലം മഹാദേവ ക്ഷേത്രത്തിനു സമീപം തിരുത്തിൻമേൽ ബാലകൃഷ്ണന്റെ വീട്ടിലാണു മോഷണം നടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന അരപ്പവന്റെ കമ്മലും 3000 രൂപയും നഷ്ടമായി. സ്വർണം പൂശിയ വളകൾക്കിടയിലുണ്ടായിരുന്ന ഒന്നര പവന്റെ സ്വർണ വള വീടിനു പുറത്ത് ഉപേക്ഷിച്ച വളകൾക്കിടയിൽനിന്നു കണ്ടെത്തി.
ബാലകൃഷ്ണനും ഭാര്യയും കിടന്നിരുന്ന മുറി പുറത്തുനിന്ന് അടച്ചിട്ടാണു മോഷണം നടത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ 6.30ന് മുറിയുടെ വാതിൽ തുറക്കാൻ കഴിയാത്തതിനെ തുടർന്നു പരിസരത്ത് താമസിക്കുന്ന സഹോദരനെ ഫോണിൽ വിളിക്കുകയായിരുന്നു. ഗേറ്റും മുൻവശത്തെ വാതിലും തുറന്നിട്ട നിലയിലായിരുന്നു.
വാതിലിനോടു ചേർന്ന ജനലിന്റെ കുറ്റി പൊട്ടിച്ചു വാതിലിന്റെ ഓടാമ്പൽ നീക്കിയാണ് അകത്തു കയറിയതെന്നു സംശയിക്കുന്നു. അലമാരയിലെ തുണികൾ വാരിവലിച്ചിട്ട നിലയിലാണ്. അടുക്കളയിൽ ഉണ്ടായിരുന്ന ഭക്ഷണവും പാത്രങ്ങളും മുറ്റത്തും പറമ്പിലും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വസ്ത്രങ്ങളും മുറ്റത്തേക്കു വലിച്ചെറിഞ്ഞിട്ടുണ്ട്.
ഹുണ്ടികയിൽ സൂക്ഷിച്ചിരുന്ന 2000 രൂപയുടെ നാണയങ്ങളും വീട്ടുടമയുടെ ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന ആയിരം രൂപയുമാണ് നഷ്ടപ്പെട്ടത്. പേരക്കുട്ടിയുടെ കമ്മൽ ആണു നഷ്ടപ്പെട്ടത്. ഒറ്റപ്പാലം എസ്ഐ എ.അജീഷ് സ്ഥലത്തെത്തി പരിശോധിച്ചു.