ADVERTISEMENT

വാളയാർ ∙ സംസ്ഥാന അതിർത്തിയിൽ ദേശീയപാതകളിലും വ്യാപാര കേന്ദ്രങ്ങളും കേന്ദ്രീകരിച്ചു കവർച്ച ആസൂത്രണം ചെയ്തു കുറുവ കവർച്ച സംഘമെത്തിയെന്നു സ്ഥിരീകരണം. കവർച്ചാ സംഘം നടന്നു നീങ്ങുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെ കേരള– തമിഴ്നാട് പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അതിർത്തി ഗ്രാമങ്ങളിലുൾപ്പെടെ പൊലീസ് ജാഗ്രതാ നിർദേശം നൽകി.

മാരകായുധങ്ങളുമായി നടന്നു നീങ്ങുന്ന മൂന്നംഗ സംഘത്തിന്റെ ദൃശ്യങ്ങളാണു ദേശീയപാതയോരത്തെ വ്യാപാര കേന്ദ്രത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുള്ളത്. പോത്തനൂർ, മധുക്കര, ചാവടി, വാളയാർ കേന്ദ്രീകരിച്ചാണ് ഇവരുടെ സഞ്ചാര ദിശ. ഇതിനോടകം ഒട്ടേറെ യാത്രക്കാർ ഇവരുടെ ആക്രമണത്തിനും കവർച്ചയ്ക്കും ഇരയായിരിക്കാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. എന്നാൽ രേഖ മൂലമുള്ള പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ചാവടി പൊലീസ് അറിയിച്ചു.

കമ്പിവടിയും വാളുമായി നീങ്ങുന്ന ഇവർ ആയുധ പരിശീലനം നേടിയവരാണ്. ഏതു സമയത്തും ആരെയും എതിർത്തു തോൽപിച്ചു കവർച്ച നടത്താനുള്ള ശേഷിയുണ്ട്. നൂറോളം വരുന്ന കവർച്ചക്കാരാണു കുറുവ സംഘം.  പകൽസമയങ്ങളിൽ വ്യത്യസ്ത സംഘങ്ങളായി തിരിഞ്ഞ് വീടുകളിലെത്തി പരിസരം മനസ്സിലാക്കും. ആക്രിസാധനങ്ങളും പഴയ പേപ്പറും ശേഖരിക്കാനും പൊട്ടിയ ബക്കറ്റ് ഒട്ടിക്കാനും എന്ന വ്യാജേനയെത്തി കവർച്ചയ്ക്കുള്ള പ്രാഥമിക നിരീക്ഷണം നടത്തും.

ശരീരത്തിൽ മുഴുവൻ എണ്ണതേച്ചു മുഖംമൂടി ധരിച്ച് രാത്രിയിൽ മാരകായുധങ്ങളുമായി വീടുകളിലെത്തും. എതിർക്കാൻ ശ്രമിക്കുന്നവരെ ആയുധം വച്ച് കീഴ്പ്പെടുത്തി കവർച്ച നടത്തി മടങ്ങുന്നതാണ് ഇവരുടെ ശൈലി. കരുത്തുറ്റ ആളുകൾ ഉൾപ്പെടുന്നവരാണ് പൊലീസിന്റെ ഭാഷയിൽ കുറുവ സംഘം. തമിഴ്നാട് കേരള അതിർത്തിയോട് ചേർന്നുള്ള മധുക്കരയിലാണ് കഴിഞ്ഞദിവസം രാത്രിയിൽ ഇവരെ കണ്ടെത്തിയത്.

കവർച്ച നടത്താനെത്തുന്നതും വീടുകളിൽ കയറി സാധനങ്ങളുമായി മടങ്ങുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇവർ കേരളത്തിലേക്കും കടന്നിട്ടുണ്ടാകാമെന്നാണു പൊലീസ് സംശയിക്കുന്നത്. കുറുവ കവർച്ച സംഘങ്ങൾ കൂട്ടത്തോടെ താമസിക്കുന്ന തിരുട്ടുഗ്രാമങ്ങളും തമിഴ്നാട്ടിലും ഇതര സംസ്ഥാനങ്ങളിലുമുണ്ടെന്നും പൊലീസ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com