കുളിക്കടവിലെ ചേരെന്ന വൻമരം വീണു; ആ കഥ നാട്ടിൽ പറന്നു നടക്കുന്നു, താരമായി മുഹമ്മദ് !

Mail This Article
കൊപ്പം ∙ കുളിക്കടവിലെ ചേര് മുറിച്ചു മാറ്റണം എന്ന നാട്ടുകാരുടെ ആവശ്യം നിറവേറ്റിയ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തംഗം എം.കെ. മുഹമ്മദ് ആണ് ഇപ്പോൾ കുലുക്കല്ലൂർ നാട്യമംഗലത്തെ താരം. തൂതപ്പുഴയുടെ പൂളക്കല്ല് കടവിലെ ചേര് മുറിച്ച കഥ തേരാപാരാ പറന്നു നടക്കുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെട ഒട്ടേറെ പേർ കുളിക്കാൻ എത്തുന്ന പൊതുകടവിലെ കാലപ്പഴക്കമുള്ള ചേര് മുറിച്ചു മാറ്റണമെന്ന് വർഷങ്ങളായി നാട്ടുകാർ ആവശ്യപ്പെട്ടിരുന്നതാണ്.
ചേരിന്റെ ഇലകളും കായകളും പുഴക്കടവിൽ വീണുകുളിക്കുന്നവർക്ക് ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെടുന്നെന്നായിരുന്നു പരാതി. കുലുക്കല്ലൂർ പഞ്ചായത്ത്, വില്ലേജ് ഓഫിസർ, പട്ടാമ്പി താലൂക്ക് തഹസിൽദാർ, കലക്ടർ എന്നിവർക്ക് പല പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല. തിരഞ്ഞെടുപ്പുകളിൽ വോട്ട് നൽകണമെങ്കിൽ ചേര് മുറിക്കണമെന്നുവരെ ആവശ്യപ്പെട്ടു.
ഉറപ്പു നൽകി പോയ ബ്ലോക്ക് പഞ്ചായത്തംഗം എം.കെ. മുഹമ്മദ് വാക്ക് മറന്നില്ല.മെമ്പർ സ്വയം മുന്നിട്ടിറങ്ങി കൂറ്റൻ മരം മുറിച്ചു നീക്കുകയായിരുന്നു. നാട്ടിലെ പ്രധാന പ്രശ്നം തീർപ്പാക്കിയ മെമ്പർക്ക് അഭിനന്ദനങ്ങളുമായി വാർഡ് മുഴുവൻ ബാനറുകളും ഫ്ലക്സുകളും സ്ഥാപിച്ചിട്ടുണ്ട്.