ഒരു പതിറ്റാണ്ട് ഒറ്റമുറിയിൽ ഒളിവു ജീവിതം; റഹ്മാനും സജിതയും വീണ്ടും ഒന്നിക്കുന്നു, നിയമപരമായി
Mail This Article
നെന്മാറ ∙ ഒരു പതിറ്റാണ്ടിലധികം ഒറ്റമുറിയിൽ ഒളിവു ജീവിതം നയിച്ച റഹ്മാനും സജിതയും ഒടുവിൽ നിയമപരമായി വിവാഹിതരാകുന്നു. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരമാണു വിവാഹം. അയിലൂർ കാരക്കാട്ടു പറമ്പിൽ റഹ്മാനും അയൽവാസി സജിതയുമാണു 11 വർഷം ഒറ്റമുറി ജീവിതം നയിച്ചത്. നെന്മാറ സബ് റജിസ്ട്രാർ ഓഫിസിൽ ഇന്നു രാവിലെ 10നാണു വിവാഹം.
കെ. ബാബു എംഎൽഎ മുഖ്യസാന്നിധ്യമാകും. 2010ൽ റഹ്മാനൊപ്പം കഴിയാനാണു സജിത വീടു വിട്ടിറങ്ങിയത്. റഹ്മാൻ തന്റെ വീട്ടിലെ ചെറിയ മുറിയിൽ വീട്ടുകാർ പോലും അറിയാതെ സജിതയെ താമസിപ്പിച്ചു. കഴിഞ്ഞ മാർച്ചിൽ ഇരുവരും ആരുമറിയാതെ വിത്തനശ്ശേരിയിൽ വാടക വീട്ടിലേക്കു മാറി. ഇതിനിടെ റഹ്‌മാനെ കാണാനില്ലെന്നു വീട്ടുകാർ പൊലീസിൽ പരാതി നൽകി.
റഹ്‌മാന്റെ സഹോദരൻ നെന്മാറയിൽ വച്ചു റഹ്‌മാനെ കണ്ടു. ഇക്കാര്യം പൊലീസിനെ അറിയിച്ചതിനെത്തുടർന്നാണു സംഭവം പുറത്തറിഞ്ഞത്. ഇരുവരും സ്വന്തം ഇഷ്ട പ്രകാരമാണു താമസിക്കുന്നതെന്നു മൊഴി നൽകിയതോടെ പൊലീസ് നടപടികൾ അവസാനിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘം കൊല്ലങ്കോട് ഏരിയ കമ്മിറ്റി വിവാഹത്തിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു. വിവാഹ വസ്ത്രവും മറ്റും സംഘടന നൽകും.
English Summary: Rahman and Sajitha will get married today