ആനശല്യം നിയന്ത്രിക്കാൻ നടപടി: ജില്ലാ വികസന സമിതി യോഗം
Mail This Article
പാലക്കാട് ∙ അട്ടപ്പാടിയിലെ കൃഷിയിടങ്ങളിൽ ആനശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അതത് സീസണിൽ ചക്കയും മാങ്ങയും ഹോർട്ടികോർപ് വഴി സംഭരിക്കുമെന്ന് ജില്ലാ വികസന സമിതി യോഗം. ചക്കപ്പഴത്തിന്റെയും മാമ്പഴത്തിന്റെയും മണമാണ് കൃഷിയിടങ്ങളിലേക്ക് ആനകളെ ആകർഷിക്കുന്നത്. ഇതിനാലാണു പഴുക്കുന്നതിനു മുൻപേ ഇവ സംഭരിക്കുന്നതെന്നും സ്പെഷൽ ഡ്രൈവ് നടത്തി ആനകളെ കാട്ടിലേക്കു തിരിച്ചയയ്ക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഡിഎഫ്ഒ അറിയിച്ചു. ആന ശല്യമുള്ള കാഞ്ഞിരപ്പുഴ– തച്ചമ്പാറ മേഖലയിൽ എല്ലാ ഭാഗത്തും സോളർ ഫെൻസിങ് സ്ഥാപിക്കുന്ന പ്രവൃത്തി വേഗത്തിലാക്കും.
മുതലമട ചപ്പക്കാട് കോളനിയിലെ രണ്ടു യുവാക്കളെ കാണാതായ സംഭവത്തിൽ ഡോഗ് സ്ക്വാഡ് പൊലീസ്, വനംവകുപ്പ്, പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ സഹകരണത്തോടെ തിരച്ചിൽ തുടരുന്നുണ്ടെന്ന് അഡീഷനൽ എസ്പി അറിയിച്ചു. ലൈഫ്മിഷൻ പദ്ധതി പ്രകാരം ജില്ലയിൽ ആദ്യഘട്ടത്തിലെ 7611 വീടുകൾ പൂർത്തീകരിച്ചതായി ജില്ലാ കോഓർഡിനേറ്റർ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഹരിതകേരളം പുരസ്കാരം നേടിയ ചിറ്റൂർ - തത്തമംഗലം നഗരസഭയെയും വെള്ളിനേഴി പഞ്ചായത്തിനെയും യോഗം അഭിനന്ദിച്ചു. കലക്ടർ മൃണ്മയി ജോഷി ശശാങ്കിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ എംഎൽഎമാരായ കെ. ബാബു, കെ.ഡി. പ്രസേനൻ, കെ. ശാന്തകുമാരി, മുഹമ്മദ് മുഹ്സിൻ എന്നിവരും രമ്യ ഹരിദാസ് എംപിയുടെ പ്രതിനിധി പി.മാധവൻ, ഒറ്റപ്പാലം സബ് കലക്ടർ ശിഖ സുരേന്ദ്രൻ, എഡിഎം കെ. മണികണ്ഠൻ, ജില്ലാ പ്ലാനിങ് ഓഫിസർ ഏലിയാമ്മ നൈനാൻ, വിവിധ വകുപ്പ് മേധാവികൾ, മിഷൻ കോഓർഡിനേറ്റർമാർ എന്നിവരും പങ്കെടുത്തു.