ADVERTISEMENT

കൊല്ലങ്കോട് ∙ പാലക്കാട്– തിരുച്ചെന്തൂർ പാസഞ്ചർ ട്രെയിൻ സർവീസ് പുനരാരംഭിക്കാൻ നടപടി വേണമെന്ന് ആവശ്യം. പാലക്കാട്– പൊള്ളാച്ചി റെയിൽവേ ലൈനിലൂടെ സർവീസ് നടത്തിയിരുന്ന പാലക്കാട്– തിരുച്ചെന്തൂർ പാസഞ്ചർ ട്രെയിൻ സർവീസ് കോവിഡിനെ തുടർന്നു നിർത്തുകയായിരുന്നു. ഇൗ ലൈനിൽ സർവീസ് നടത്തുന്ന അമൃത എക്സ്പ്രസ്, ചെന്നൈ എക്സ്പ്രസ് എന്നീ ട്രെയിനുകൾ പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പുള്ള പാസഞ്ചർ ട്രെയിൻ പുനരാരംഭിക്കാൻ റെയിൽവേ വിമുഖത കാണിക്കുകയാണ്.

കോവിഡിനു മുൻപു പാലക്കാട്– തിരുച്ചെന്തൂർ ട്രെയിൻ സർവീസ് നടത്തിയിരുന്ന സമയത്തിനു ശേഷമായി തിരുവനന്തപുരം– മധുര അമൃത എക്സ്പ്രസ് സർവീസ് നടത്തുന്നുണ്ട്. പാസഞ്ചർ ട്രെയിൻ ആരംഭിക്കുന്നതിൽ റെയിൽവേയുടെ വിമുഖതയ്ക്കു കാരണങ്ങളിലെന്ന് ഇതാണ്. എക്സ്പ്രസ് ട്രെയിൻ ആയ അമൃതയ്ക്ക് പാലക്കാട് ടൗൺ സ്റ്റേഷൻ കഴിഞ്ഞാൽ കൊല്ലങ്കോട്, പൊള്ളാച്ചി, ഉദുമൽപേട്ട, പഴനി, ദിണ്ഡിഗൽ എന്നിവിടങ്ങളിലാണു സ്റ്റോപ്പ് ഉള്ളത്.

തിരുച്ചെന്തൂർ പാസഞ്ചർ ട്രെയിനിനു പുതുനഗരം, വടകന്നികാപുരം, കൊല്ലങ്കോട്, മുതലമട, മീനാക്ഷിപുരം, ആനമല റോഡ്, പൊള്ളാച്ചി, ഗോമംഗലം, ഉദുമൽപേട്ട, മയ്‌വാടി റോഡ്, മടത്തുക്കുളം, പുഷ്പത്തൂർ തുടങ്ങിയ സ്റ്റേഷനുകളിലെല്ലാം സ്റ്റോപ്പ് ഉണ്ടായിരുന്നു. ഇതു യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായിരുന്നു. നിർത്തലാക്കിയ പാസ‍ഞ്ചർ ട്രെയിനുകളിൽ ചിലതു പുനരാരംഭിക്കാൻ റെയിൽവേയ്ക്കു പദ്ധതിയുണ്ട്.

ഇൗ ട്രെയിനുകൾക്കൊപ്പം തിരുച്ചെന്തൂർ പാസഞ്ചർ രാവിലെ 7നു പാലക്കാട് ജംക്‌ഷനിൽനിന്ന് ആരംഭിക്കണമെന്ന ആവശ്യമാണു ശക്തമായുള്ളത്. ഈ സമയത്ത് പാസഞ്ചർ ട്രെയിൻ സർവീസ് നടത്തിയാൽ തമിഴ്നാട്ടിലെ പൊള്ളാച്ചി, ഉദുമൽ, പഴനി എന്നിവിടങ്ങളിലേക്കു ജോലിക്കു പോകുന്ന ജില്ലയിൽ നിന്നുള്ള ഒട്ടേറെ പേർക്ക് അനുഗ്രഹമാകും. സ്വകാര്യ കമ്പനികൾ, തുണിക്കടകൾ, വർക്‌ഷോപ്പുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നൂറു കണക്കിന് ആളുകൾ ജോലിചെയ്യുന്നുണ്ട്.

ദിവസ, ആഴ്ച വേതനം എന്ന നിലയിൽ തുച്ഛമായ വരുമാനമാണ് ഇവർക്കുള്ളത്. പാസഞ്ചർ ട്രെയിൻ സർവീസ് വന്നാൽ സീസൺ ടിക്കറ്റെടുത്തു യാത്ര ചെയ്യാൻ കഴിയും. ഇതോടെ വരുമാനത്തിലെ വലിയൊരു തുക യാത്രയ്ക്കായി ചെലവഴിക്കുന്നത് ഒഴിവാക്കാം. കൂടാതെ പഴനി, മധുര തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്കു പോകുന്ന കുടുംബങ്ങൾക്കും ഇൗ ട്രെയിൻ പ്രയോജനപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com