ADVERTISEMENT

വാളയാർ ∙ കോവിഡ് കേസുകൾ കൂടിയാൽ ഈ മാസം 10നു ശേഷം അതിർത്തിയിലെ പരിശോധന കർശനമാക്കുമെന്നു കോയമ്പത്തൂർ ജില്ലാ ഭരണകൂടം. അതിർത്തിയിൽ ദേശീയപാത അടച്ചിട്ടുള്ള പരിശോധനയിലേക്കു നീങ്ങാനാണു പൊലീസ് – ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കു നൽകിയിട്ടുള്ള നിർദേശം. പ്രതിരോധ വാക്സീൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഇല്ലാതെ എത്തുന്നവരെ അതിർത്തിയിൽ തടഞ്ഞു തിരികെ അയയ്ക്കും. നിലവിൽ പരിശോധന തുടരുന്നുണ്ടെങ്കിലും സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ മടക്കി വിടുന്നില്ല. 

പകരം ഇവരുടെ പേരുവിവരങ്ങൾ എഴുതി സൂക്ഷിച്ചു മുന്നറിയിപ്പു നൽകിയാണു കടത്തിവിടുന്നത്. അതിർത്തി കടന്നെത്തുന്ന 95 ശതമാനം പേരും നിർദേശം പാലിച്ചും സർട്ടിഫിക്കറ്റുകളോടെയുമാണ് എത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം ആംബുലൻസ്, ആശുപത്രിയിലേക്കു പോവുന്ന വാഹനങ്ങൾ, ചരക്കുവാഹനങ്ങൾ, ബസുകൾ എന്നിവ തടയുന്നില്ല. ഞായറാഴ്ച ലോക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണം നിലവിൽ വരുന്നതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ഞായറാഴ്ചകളിൽ യാത്രാ വാഹനങ്ങൾക്കു നിയന്ത്രണമുണ്ടാകുമെന്നും സൂചനയുണ്ട്.  

കോവിഡ് കേസുകൾ കൂടിയതോടെയാണ് 2 മാസത്തിനു ശേഷം വീണ്ടും സംസ്ഥാനാന്തര യാത്രയ്ക്കു തമിഴ്നാട് നിയന്ത്രണം കൊണ്ടുവരുന്നത്. അതേസമയം, വീണ്ടും നിയന്ത്രണത്തിലേക്കു കടന്നാൽ തമിഴ്നാട്ടിലേക്കു സ്ഥിരമായി ജോലിക്കു പോവുന്ന നൂറുകണക്കിനു തൊഴിലാളികളും വിദ്യാർഥികളും ഉൾപ്പെടെയുള്ള യാത്രക്കാർ ദുരിതത്തിലാകും.

3 പേർക്കു കൂടി ഒമിക്രോൺ 

പാലക്കാട് ∙ ജില്ലയിൽ വിദേശത്തു നിന്നെത്തിയ 3 പേർക്കു കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 6 ആയി. ഇതിൽ 5 പേരും വിദേശത്തു നിന്നെത്തിയവരാണ്. കൂടുതൽ ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചതോടെ പ്രതിരോധ നടപടികളും ശക്തമാക്കി.ആവശ്യത്തിനനുസരിച്ചു ചികിത്സാ സൗകര്യങ്ങൾ സജ്ജമാക്കാനും ഒരുക്കം തുടങ്ങി. ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക പരിശോധിക്കുന്നുണ്ട്. ആർക്കും കൂടുതൽ സമ്പർക്കം ഇല്ലെന്നാണു പ്രാഥമിക നിഗമനം. ഒമിക്രോൺ സാഹചര്യത്തിൽ സ്വയം ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നി‌ർദേശിച്ചു. ജില്ലയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.75% ആയി ഉയർന്നു. 2946 പേരെ പരിശോധിച്ചതിൽ 140 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com