നീളിപ്പാറയിൽ കയർ കമ്പനിയിലെ ചകിരിക്കൂനയ്ക്കു തീപിടിച്ചു
Mail This Article
മുതലമട ∙ ഗോവിന്ദാപുരം നീളിപ്പാറയിലെ സ്വകാര്യ കമ്പനിയിലെ ചകിരിക്കൂനകളിൽ വൻ അഗ്നിബാധ. ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം. ചകിരി ഉണക്കാനുപയോഗിക്കുന്ന ട്രാക്റ്ററിലെ പുകക്കുഴലിൽ നിന്നു തീപ്പൊരി വീണതാണു ചകിരിയിലേക്കു തീപടരാൻ ഇടയാക്കിയതെന്നാണു സൂചന. കയർ കമ്പനിയിലെ ചകിരിക്കൂനയിൽ തീ പടർന്ന വിവരമറിഞ്ഞു കൊല്ലങ്കോട്, ചിറ്റൂർ അഗ്നിരക്ഷാ നിലയങ്ങളിൽ നിന്നു 11 മണിയോടെ സേനയെത്തി തീയണച്ചു തുടങ്ങി.
കൊല്ലങ്കോട് നിലയത്തിൽ നിന്നു 2 ഫയർ എൻജിനുകളും ചിറ്റൂരിൽ നിന്ന് ഒരു എൻജിനുമാണെത്തിയത്.
വൈകിട്ടു നാലര വരെ നീണ്ട ആറര മണിക്കൂർ പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. കൂട്ടിയിട്ട ചകിരിച്ചോറിലെ തീ അണയ്ക്കാൻ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് അവ നീക്കുകയും ചെയ്തിരുന്നു. കമ്പനി ഉടമയുടെയും തമിഴ്നാട്ടിലെ കയർ ഫാക്ടറി ഉടമകളുടെ അസോസിയേഷന്റെയും നേതൃത്വത്തിൽ ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ചതും തീ അണയ്ക്കാൻ സഹായമായതായി സ്മാർട്ട് കയർ ഫാക്ടറി ഉടമ ബിന്ദു ശ്രീധരൻ പറഞ്ഞു. തമിഴ്നാട്ടിൽ നിന്നു 2 ലോറികളിലാണു വെള്ളം എത്തിച്ചത്. മുൻപും ഇതേ കയർ ഫാക്ടറിയിൽ അഗ്നിബാധ സംഭവിച്ചിട്ടുണ്ട്.