ADVERTISEMENT

പാലക്കാട് ∙ അച്ഛന്റെ വഴിയേ നടക്കാൻ തീരുമാനിച്ച അഞ്ജന ഇതാ അച്ഛനെപ്പോലെ സർക്കാർ സർവീസിൽ നഴ്സാകാൻ പോകുന്നു. കഴിഞ്ഞ ദിവസം പിഎസ്‌സി പ്രസിദ്ധീകരിച്ച സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 റാങ്ക് പട്ടികയിൽ രണ്ടാം റാങ്ക് നേട്ടത്തോടെയാണ് ഈ മിടുക്കി ആതുര സേവനത്തിനു തയാറെടുക്കുന്നത്. ദിവസങ്ങൾക്കു മുൻപു കളമശേരി ഗവ.മെഡിക്കൽ കോളജിൽ നിന്ന് പോസ്റ്റ് ബേസിക് ബിഎസ്​സി നഴ്സിങ്ങിൽ കൈവരിച്ച സ്വർണ മെഡൽ വിജയത്തിന്റെ തുടർച്ചയാണ് ഈ റാങ്ക് നേട്ടമെന്നത് ഇരട്ടിമധുരമായി.

പക്ഷേ, അച്ഛനും അമ്മയും മുത്തശ്ശിയും ഈ നേട്ടം കാണാൻ കൂടെ ഇല്ലല്ലോ എന്ന സങ്കടം ബാക്കിയാണ്. കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോല ആദംപള്ളിൽ കെ.എസ്. അഞ്ജനയുടെ കുഞ്ഞുനാളിൽ 2009ലായിരുന്നു അമ്മ രാജലക്ഷ്മിയുടെ വേർപാട്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ നഴ്സിങ് അസിസ്റ്റന്റായിരുന്ന അച്ഛൻ ശശികുമാർ ജോലിയിലിരിക്കെ 2014ൽ ഓർമയായി. പിന്നീട് അഞ്ജനയും സഹോദരൻ ശരത് കൃഷ്ണയും മുത്തശ്ശി തങ്കയോടൊപ്പമായിരുന്നു താമസം.

അമ്മാവൻമാരുടെ സഹായത്തോടെയായിരുന്നു സ്കൂൾ പഠനം. അച്ഛന്റെ ആഗ്രഹം നിറവേറ്റാൻ പാലക്കാട് ഗവ.നഴ്സിങ് സ്കൂളിൽ മൂന്നു വർഷത്തെ ജനറൽ നഴ്സിങ് പഠനം.തുടർന്ന് കളമശേരി ഗവ.മെഡിക്കൽ കോളജിൽ പോസ്റ്റ് ബേസിക് ബിഎസ്​സി നഴ്സിങ്ങിൽ സ്വർണ മെഡലോടെ വിജയം. ഇതിനിടയിൽ മുത്തശ്ശിയും ഓർമയായി. ‘‘അച്ഛന്റെ ഓർമകളുള്ള മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യണമെന്നാണ് ആഗ്രഹം’’– തന്റെ നേട്ടങ്ങൾ ആഘോഷിക്കാൻ മുത്തശ്ശിയും മാതാപിതാക്കളും ഇല്ലാതെ പോയതിന്റെ സങ്കടം ഉള്ളിലൊതുക്കി അഞ്ജന പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com