കൊടുംചൂട്; ആനമലയിലെ ജലസംഭരണികൾ വറ്റുന്നു
Mail This Article
പൊള്ളാച്ചി∙ കനത്ത വെയിലിനെ തുടർന്ന് ആനമല കാടുകളിൽ ജലസംഭരണികൾ വറ്റി . കാട്ടുമൃഗങ്ങൾ കുടിവെള്ളം തേടി ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തി. കാട്ടാന, പന്നി, മയിൽ മാൻ , ഉൾപ്പെടെയുള്ള മൃഗങ്ങളാണ് കാടിറങ്ങുന്നത്. കഴിഞ്ഞ ദിവസം ആനമല പാലാറിന് സമീപം കാടിറങ്ങിയ കാട്ടാനകളെ വനം വകുപ്പും ,നാട്ടുകാരും ഏറെ പണിപ്പെട്ടാണ് കാട്ടിലേക്ക് കടത്തിവിട്ടത്. കാട്ടാനകളും, കാട്ടുപന്നിയും കൃഷി ഭാഗികമായി നശിപ്പിക്കുന്നു.
കാട്ടിൽ നിലവിലുള്ള പതിനൊന്ന് ജലസംഭരണികളും വറ്റിയ സാഹചര്യമാണ്. ടാങ്കറിൽ വെള്ളം നിറയ്ക്കാനുള്ള നടപടി ആരംഭിച്ചതായി വനം വകുപ്പ് അധികൃതർ അറിയിച്ചു. ടോപ്പ് സ്ലിപ്പ് കോഴിക്കമുത്തിയിലെ ആനകൾ കടുത്ത വെയിലിനെ തുടർന്ന് സമീപത്തുള്ള ജലാശയത്തിൽ കുളിക്കാൻ എത്തുന്നത് പതിവുകാഴ്ചയാണ്.
കനത്ത വെയിലിൽ വനത്തിലെ ഭൂരിഭാഗം മരങ്ങളും ,ചെടികളും ഉണങ്ങിയതിനാൽ തീ പടരാനുള്ള സാധ്യതയും കൂടുതലാണ്. ഇത് കണക്കിലെടുത്ത് രാത്രി നേരങ്ങളിൽ വനത്തിന്റെ പരിസര പ്രദേശങ്ങളിൽ പരിശോധന ശക്തിപ്പെടുത്തി. ഇവിടെ എത്തുന്ന വിനോദസഞ്ചാരികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. വനത്തിനുള്ളിൽ ഭക്ഷണം പാകം ചെയ്യാനോ ,തീ പടരുന്ന വസ്തുക്കൾ കൊണ്ടു വരാനോ പാടില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.