ADVERTISEMENT

പാലക്കാട് ∙ ഇന്നു ലോക്ഡൗണിനു സമാനമായ നിയന്ത്രണം ഉള്ളതിനാൽ ജില്ലയിൽ നടപടികൾ കർശനമാക്കി പൊലീസ്. അവശ്യ യാത്രകൾക്കു മാത്രമാണ് അനുമതി. ഇതു വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കണം. റോഡിലുടനീളം പൊലീസ് പരിശോധന ഉണ്ടാകും. നി‍ർദേശം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

∙ കെഎസ്ആർടിസി കോയമ്പത്തൂർ, പൊള്ളാച്ചി, പറമ്പിക്കുളം, ബെംഗളൂരു ബസ് സർവീസുകൾ ഉണ്ടാകില്ല. സംസ്ഥാനാന്തര സർവീസുകൾ ഇന്നലെ രാത്രി 10 മുതൽ നാളെ പുലർച്ചെ 5 വരെ ഓടിക്കേണ്ടെന്നാണു നിർദേശം.
∙ പാലക്കാട് ഡിപ്പോയിൽ നിന്നു തൃശൂർ, പട്ടാമ്പി, കോഴിക്കോട് റൂട്ടുകളിൽ യാത്രക്കാരുണ്ടെങ്കിൽ ഓരോ മണിക്കൂർ ഇടവിട്ട് കെഎസ്ആർടിസി ബസ് സർവീസ് നടത്തും
∙ നെല്ലിയാമ്പതി, തോലനൂർ സർവീസുകളും ഉണ്ടാകും.
∙ തിരുവനന്തപുരം ദീ‍ർഘദൂര ബസ് സർവീസ് ഉണ്ടാകും. ഫോൺ 0491– 2520098.
∙ യാത്രക്കാർ തീരെ കുറവാകുമെന്നതിനാൽ സ്വകാര്യ ബസ് സർവീസ് ഉണ്ടാകില്ലെന്നു ബസ് സംഘടന പ്രതിനിധി ടി.ഗോപിനാഥ് അറിയിച്ചു.

നിയന്ത്രണം കടുപ്പിച്ചു തമിഴ്നാട്

വാളയാർ ∙ തമിഴ്നാടിന്റെ വാരാന്ത്യ ലോക്ഡൗണിനു പിന്നാലെ സംസ്ഥാനത്തു ലോക്ഡൗൺ സമാന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതോടെ സംസ്ഥാനാന്തര യാത്രയ്ക്ക് ഇന്നു കൂടുതൽ നിയന്ത്രണമുണ്ടാകും. കേരളം ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ ദിനംപ്രതിയുള്ള കോവിഡ് കണക്കുകൾ ഉയർന്നതിനാൽ അനാവശ്യമായ ഒരു യാത്രയും ഞായറാഴ്ചകളിൽ അനുവദിക്കില്ലെന്നു കോയമ്പത്തൂർ കലക്ടർ ജി.എസ്.സമീരൻ അറിയിച്ചു.

ആശുപത്രി ആവശ്യം, ചരക്കു വാഹനങ്ങൾ, ആംബുലൻസ് എന്നിവ നിയന്ത്രണമില്ലാതെ കടത്തി വിടും. മരണം, വിവാഹം തുടങ്ങിയ ആവശ്യങ്ങളുമായി ബന്ധപ്പെട്ടു യാത്രചെയ്യുന്നവർ 2 വാക്സീൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമായും സൂക്ഷിക്കണം. തീർഥാടനത്തിനും വിനോദ യാത്രകൾക്കും നിയന്ത്രണമുണ്ട്. അനാവശ്യമായി അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാനും യാത്രക്കാർക്കെതിരെ പകർച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരം കേസെടുക്കാനുമാണു ജില്ലാ ഭരണകൂടത്തിന്റെ  നിർദേശമെന്നും ചാവടി എസ്ഐ എസ്. ശരവണകുമാർ അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒരു മാസത്തോളമായി മുഴുവൻ അതിർത്തികളിലും തമിഴ്നാട് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തുന്നുണ്ട്. പൊലീസ്, ആരോഗ്യ, റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കൊപ്പം തെർമൽ സ്കാനിങ്ങിനു വിധേയമാക്കിയ ശേഷമാണു തമിഴ്നാട്ടിലേക്കു യാത്രക്കാരെ പ്രവേശിപ്പിക്കുന്നുള്ളൂ.തമിഴ്നാട്ടിലേക്കു പ്രവേശിക്കുന്നവർ കൃത്യമായ രേഖകളും യാത്രാ വിവരങ്ങളും കരുതണമെന്നും മുന്നറിയിപ്പുണ്ട്.

കേരളത്തിലേക്ക് വരാൻ നിയന്ത്രണമില്ല

നിയന്ത്രണം കൂടുതൽ കർശനമാക്കിയെങ്കിലും കേരളത്തിലേക്കുള്ള പ്രവേശനത്തിന് ഇതുവരെ അതിർത്തിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ അനാവശ്യ യാത്രകൾ അനുവദിക്കില്ല. ഇതര സംസ്ഥാനങ്ങൾ ലോക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിലേക്കു കടക്കുന്നതിനാൽ കൂടുതൽ ആളുകൾ ജന്മനാടുകളിലേക്കു തിരിച്ചെത്താൻ സാധ്യതയുണ്ടെന്നും ഭൂരിഭാഗം പേരും വാക്സീൻ സ്വീകരിച്ചതിനാൽ ഇവരുടെ യാത്ര തടസ്സപ്പെടരുതെന്നാണു സർക്കാർ നൽകിയിട്ടുള്ള നിർദേശമെന്നും ജില്ലാ ഭരണ കൂടം അറിയിച്ചു. അതേ സമയം അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്നു പൊലീസ് പ്രത്യേക പട്രോളിങ് നടത്തും.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com