ADVERTISEMENT

പാലക്കാട് ∙ കഴിഞ്ഞ 5 ദിവസത്തിനിടെ ജില്ലയിൽ കോവിഡ് ബാധിച്ചത് 10,686 പേർക്ക്. ഇതിൽ 10,319 പേർക്കും സമ്പർക്കം വഴിയാണു കോവിഡ്. ആകെ കോവിഡ് ബാധിതരുടെ 96.57 ശതമാനമാണിത്. ജില്ല കോവിഡ് അതി സമ്പർക്ക വ്യാപനത്തിന്റെ പിടിയിലാണ്. വീടുകൾക്കുള്ളിലെ കോവിഡ് വ്യാപനം നിയന്ത്രിക്കാനാകുന്നില്ല. ഒരാൾക്കു കോവിഡ് സ്ഥിരീകരിച്ചാൽ എല്ലാവർക്കും ബാധിക്കുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ വീട്ടിനുള്ളിലും മാസ്ക് ധരിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.

∙ മേശയ്ക്കു ചുറ്റും ഒന്നിച്ചിരുന്നുള്ള ഭക്ഷണം കഴിക്കൽ തൽക്കാലത്തേക്ക് ഒഴിവാക്കാനും നിർദേശം. പകരം ഹാളിലോ മറ്റോ സുരക്ഷിത അകലത്തിലിരിക്കാം. ടിവി കാണുന്നതിലും ഇതേ നിർദേശമുണ്ട്
∙ വീട്ടിൽ മുതിർന്നവരും കുട്ടികളും രോഗികളും ഉണ്ടെങ്കിൽ കൂടുതൽ ജാഗ്രത പാലിക്കണം
∙ പുറത്തുപോയി വന്നാ‍ൽ കൈകാലുകൾ അണുമുക്തമാക്കണം
∙ ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ചു കൈകൾ അണുമുക്തമാക്കാം
∙ യാത്രകൾ അത്യാവശ്യത്തിനു മാത്രം
∙ കോവിഡ് തീവ്ര വ്യാപന സാഹചര്യത്തിൽ കഴിയുന്നതും വീടിനടുത്തുള്ള സ്ഥാപനത്തിൽ നിന്നു തന്നെ സാധനങ്ങൾ വാങ്ങി ദൂരയാത്ര ഒഴിവാക്കാം
∙ പലയിടത്തും ചെറു കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടു കഴിഞ്ഞു
∙ ആൾക്കൂട്ടത്തിൽ നിന്നു സ്വയം അകന്നു നിൽക്കണമെന്നും ആരോഗ്യവകുപ്പ്

നിരീക്ഷണം കർശനമാക്കും

കോവിഡ് വ്യാപന സാഹചര്യത്തിൽ വീട്ടു നിരീക്ഷണം ആരോഗ്യകരവും കർശനവുമാക്കാൻ പരിശീലനവുമായി ആരോഗ്യവകുപ്പ്. ജില്ലാതല ഉദ്യോഗസ്ഥർക്കു പരിശീലനം നൽകി ഇവർ വഴി വാർഡ്തല ദ്രുത പ്രതികരണ ടീമിനു നിർദേശങ്ങൾ നൽകും. വീട്ടു നിരീക്ഷണത്തെ ലാഘവത്തോടെ കാണുന്നതു കോവിഡ് വ്യാപനം വർധിപ്പിക്കുന്നതിനാലാണു നടപടി. വ്യാപനം തീവ്രാവസ്ഥയിലായിട്ടും വാർഡ് തല കമ്മിറ്റികളുടെ പ്രവർത്തനവും പ്രതിരോധവും ഊർജിതമായിട്ടില്ല. ഒന്നും രണ്ടും വ്യാപന ഘട്ടത്തി‍ൽ വാർഡ് തല സമിതികൾ കാര്യക്ഷമമായി ഇടപെട്ടിരുന്നു.

ഇന്നലെ 2607 പേർക്ക്

ജില്ലയിൽ 2607 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 2516 പേർക്കും സമ്പർക്കം വഴിയാണ് കോവിഡ്. 52 കേസുകളിൽ ഉറവിടം വ്യക്തമല്ല. 39 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. 42.64% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 687 പേർക്കു കോവിഡ് മുക്തിയുണ്ട്. 13,386 പേർ ചികിത്സയി‍ൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com