കാട്ടാനകളുടെയും പുലികളുടെയും ആക്രമണം പെരുകി; തൊഴിലാളികളും നഗരവാസികളും ഭീതിയിൽ
Mail This Article
വാൽപാറ ∙ തോട്ടം മേഖലയിലും നഗര പ്രദേശങ്ങളിലും കാട്ടാനകളുടെയും പുലികളുടെയും ആക്രമണം പെരുകി, തൊഴിലാളികളും നഗരവാസികളും ഒരുപോലെ കനത്തഭീതിയിലാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചു മണിയോടെ നല്ലകാത്തു എസ്റ്റേറ്റിലെ ലയങ്ങൾക്കു സമീപം കുട്ടികൾ കളിക്കുന്നതിനിടയിലാണ് 11 വയസ്സുകാരൻ ദീപക്കിനെ പുലി ആക്രമിച്ചത്.
ദീപക്കിന്റെയും മറ്റു കുട്ടികളുടെയും കരച്ചിൽ കേട്ട് ഓടിക്കൂടിയ തൊഴിലാളികൾ ബഹളം വച്ചതോടെയാണ് പുലി പിടി വിട്ടു ഓടിയത്. കഴുത്തിലും ,പുറത്തും പരുക്കേറ്റ ബാലനെ വാൽപാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു .ഇതിനിടെ കഴിഞ്ഞ ദിവസം രാത്രിയിൽ നഗരത്തിന്റെ ഹൃദയ ഭാഗമായ ഹെഡ് പോസ്റ്റാഫീസിനു സമീപത്തുകൂടി പുലി നടന്നു നീങ്ങുന്നത് ഇവിടെ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് . ഈ ക്യാമറ ദൃശ്യങ്ങൾ വൈറലായതോടെ നഗരവാസികളും കനത്ത ഭീതിയിലാണ് . മാത്രമല്ല കഴിഞ്ഞ ചില മാസങ്ങളായി പ്രദേശമാകെ കാട്ടാനകളുടെ ആക്രമണം നിത്യ സംഭവമായതോടെ തോട്ടം തൊഴിലാളികൾ പലരും ഇവിടം വിട്ടു സ്വന്തം നാടുകളിലേക്ക് പോയി. എത്രകാലം വന്യ മൃഗങ്ങങ്ങളുടെ ഭീഷണിയിൽ കൊച്ചു കുട്ടികളെ വച്ച് ജീവിക്കുവാൻ സാധിക്കുമെന്നാണ് തോട്ടം തൊഴിലാളികളുടെ ചോദ്യം ഓരോ ദിവസവും ആക്രമണങ്ങൾ പെരുകുകയാണ്.
മാസങ്ങൾക്കു മുൻപ് മുത്തുമുടി എസ്റ്റേറ്റിൽ അവശനിലയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ വനം വകുപ്പ് പിടികൂടിയതും ,ഷോളയാർ എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളായ സതീഷിന്റെ 12 വയസുള്ള മകൻ ആകാശിനു പുലിയുടെ ആക്രമണത്തിൽ പരുക്കേറ്റതും ഇവർ ചൂണ്ടിക്കാട്ടുന്നു.നല്ലമുടി ,തായ്‌മുടി ,വാൽപാറ നഗരത്തോട് ചേർന്നുള്ള കാമരാജ് നഗർ ,കക്കൻ കോളനി ,വാഴത്തോട്ടം എന്നിവിടങ്ങളിൽ പല വളർത്തു മൃഗങ്ങളെയും പുലി പിടികൂടിയിരുന്നു .വാഴത്തോട്ടം മേഖലയിൽ പുലി ശല്യം രൂക്ഷമായതോടെ വനം വകുപ്പ് രണ്ടിടത്തും കൂടു സ്ഥാപിച്ചെങ്കിലും പിടികൂടാനായില്ല
കുനൂരിന് സമീപം കരിമറയിൽ പുലികളും കരടികളും
ഊട്ടി കുനൂരിന് സമീപം കരടികളും, പുലികളും ഗ്രാമത്തിലിറങ്ങി. കരിമറ ഗ്രാമത്തിലാണിവകൾ ഒരേ സമയം എത്തിയത്. ഗ്രാമത്തിലെ സിസിടിവി ക്യാമറയിലാണ് 3 കരടികളും 2 പുലികളും പതിഞ്ഞത്. ഇതോടെ ഗ്രാമവാസികൾ ഭീതിയിലാണ്. കരിമറ ഗ്രാമത്തിലും ചുറ്റുമുള്ള ഗ്രാമങ്ങളിലുമായി 100 വീടുകളുണ്ട്. കർഷകത്തൊഴിലാളികളാണ് ഇവരിലേറെയും.