മൂന്നാഴ്ച പിന്നിട്ടിട്ടും പുലിഭീതി ഒഴിയാതെ അകത്തേത്തറ
Mail This Article
പാലക്കാട് ∙ മൂന്നാഴ്ച പിന്നിട്ടിട്ടും അകത്തേത്തറക്കാരുടെ പുലി ഭീതി ഒയുന്നില്ല. വനംവകുപ്പ് കെണിയും ക്യാമറയും ഒരുക്കിയിട്ടും പുലി കുടുങ്ങിയില്ല. അതിനിടെ മേലേ ധോണിയിൽ കണ്ടെത്തിയ കുട്ടിപ്പുലിയുടേതെന്നു സംശയിച്ച കാൽപാട് കാട്ടുപൂച്ചയുടെതാണെന്നു (പോക്കാൻ) വനംവകുപ്പ് സ്ഥിരീകരിച്ചു. കാട്ടുപൂച്ചയുടെ ദൃശ്യങ്ങളും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ അകത്തേത്തറ മേലേ ധോണി മുതുകോട് ചേരുംകാട് കോളനിയിൽ വിജയന്റെ ആടിനെ കൊന്നതു പുലിയാണെന്നും വനംവകുപ്പ് പറഞ്ഞു.
വിജയന്റെ വീടിനോടു ചേർന്നുള്ള ആട്ടിൻകൂട്ടിൽ കെട്ടിയിട്ട മൂന്ന് ആടുകളിൽ മുതിർന്ന ആടിനെയാണു പുലി തിന്നത്. കൂടിനു സമീപവും വാഴത്തോട്ടത്തിലും പുലിയുടെ കാൽപാടുകൾ കണ്ടെത്തിയിരുന്നു. വലിയ കാൽപാടുകൾക്കൊപ്പം ചെറിയ കാൽപാടുകളും കണ്ടതോടെ കുട്ടിപ്പുലിയെത്തിയെന്നു സംശയിച്ചു. പുലിയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടില്ല.
കഴിഞ്ഞ 9നാണ് ഒരാഴ്ച മാത്രം പ്രായമായ പുലിക്കുട്ടികളെ ഉമ്മിനി പപ്പാടിയിൽ ആൾത്താമസമില്ലാത്ത വീട്ടിനുള്ളിൽ കണ്ടെത്തിയത്. പിന്നീട് വനംവകുപ്പ് ഒരുക്കിയ കെണിയിൽനിന്നു വിദഗ്ധമായി ഒരു കുട്ടിയെ പുലി കൊണ്ടുപോയി. ഈ പുലി തന്നെയാണ് മേഖലയിൽ ആക്രമണം നടത്തുന്നതെന്ന നിഗമനത്തിലാണ് വനംവകുപ്പ്.
4 ഇടങ്ങളിൽ പുലിക്കൂട്, 12 ക്യാമറകൾ
അകത്തേത്തറയിലെ ചെറാട്, ചീക്കുഴി, മേലേ ധോണി, ഉമ്മിനി പപ്പാടി എന്നിങ്ങനെ 4 ഇടങ്ങളിലായി വനംവകുപ്പ് പുലിക്കൂട് ഒരുക്കിയിട്ടുണ്ട്. 2 കൂടുകൾ 4 ഇടങ്ങളിലായി മാറിമാറി സ്ഥാപിക്കുകയാണ്. 4 മണിക്കൂർ കൂടുമ്പോൾ കൂടുകൾ മാറ്റി വയ്ക്കും.ഉമ്മിനി, പപ്പാടി, വ്യന്ദാവൻനഗർ, സൂര്യനഗർ, പപ്പാടിയിലെ പാറമട തുടങ്ങിയ 12 ഇടങ്ങളിലാണ് ക്യാമറ ഒരുക്കിയിട്ടുള്ളത്. എന്നാൽ ഇവയിലൊന്നും പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. നേരത്തെ 6 ഇടങ്ങളിലാണ് ക്യാമറ ഒരുക്കിയിരുന്നതെങ്കിലും ഇന്നലെ നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് 6 ക്യാമറകൾ കൂടി സ്ഥാപിച്ചു. മറ്റു സെക്ഷനുകളിൽ നിന്നു പുലിയെ നിരീക്ഷിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെയും എത്തിച്ചു. പരിശീലനം നേടിയ കൂടുതൽ വാച്ചർമാരെയും മേഖലയിലെത്തിച്ചിട്ടുണ്ട്.