ചപ്പക്കാട്: യുവാക്കളുടെ ബന്ധുക്കളുടെ രക്ത സാംപിൾ ഇന്നു ശേഖരിക്കും; തലയോട്ടി ഡിഎൻഎ പരിശോധനയ്ക്ക്

Mail This Article
മുതലമട ∙ ചപ്പക്കാട്ടുനിന്നു ലഭിച്ച മനുഷ്യന്റെ തലയോട്ടി ഡിഎൻഎ പരിശോധനയ്ക്കായി തൃശൂർ റീജനൽ ലാബിനു കൈമാറും. ഡിഎൻഎ വേർതിരിക്കാനുള്ള ശാസ്ത്രീയ പ്രവർത്തനങ്ങൾ നടത്തിയ ശേഷം പൊലീസ് സർജൻ ഡോ.പി.ബി.ഗുജറാൾ തലയോട്ടി അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്. പൊലീസ് സർജനിൽനിന്നു ലഭിച്ച തലയോട്ടി നടപടിക്രമങ്ങൾ പൂർത്തിയാക്കി ഡിഎൻഎ പരിശോധനയ്ക്കായി കോടതി വഴി തൃശൂരിലെ റീജനൽ ലാബിലേക്കു കൈമാറുമെന്നു ചിറ്റൂർ ഡിവൈഎസ്പി സി.സുന്ദരൻ പറഞ്ഞു.
ചപ്പക്കാട് ലക്ഷം വീട് കോളനിയിൽനിന്നു കാണാതായ സ്റ്റീഫൻ എന്ന സാമുവൽ(28), മുരുകേശൻ(26) എന്നിവരുടെ കുടുംബാംഗങ്ങളുടെ രക്ത സാംപിൾ ഡിഎൻഎയ്ക്കായി ഇന്നു ശേഖരിക്കും. ലാബിൽനിന്നു ഡിഎൻഎ വിവരം ലഭിക്കാൻ ഒന്നര മാസമെങ്കിലും എടുക്കുമെന്നാണു സൂചന. തലയോട്ടിയിൽ പല്ലുകളും കീഴ്ത്താടി എല്ലും ഇല്ലാത്തതു മുഖം അടിസ്ഥാനമാക്കിയുള്ള നിരീക്ഷണത്തിനു വെല്ലുവിളിയായിരുന്നു. തലയോട്ടിയുടെ അടിഭാഗം ജീവികൾ കടിച്ചു പൊട്ടിച്ചിട്ടുണ്ടെന്നാണു വിലയിരുത്തൽ. 20നും 50നുമിടയിൽ പ്രായമുള്ള വ്യക്തിയുടേതാണു തലോയോട്ടിയെന്നും ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
ചപ്പക്കാട് ആലാംപാറയില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയ സംഭവം അന്വേഷിക്കുന്നതിനു പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു. കൊല്ലങ്കോട് ഇൻസ്പെക്ടർ എ.വിപിൻദാസിന്റെ നേതൃത്വത്തിൽ പുതുനഗരം ഇൻസ്പെക്ടർ എ.ആദംഖാൻ, കൊല്ലങ്കോട് എസ്ഐ കെ.ഷാഹുൽ എന്നിവരുൾപ്പെടുന്ന 8 അംഗ സംഘത്തിനായിരികും അന്വേഷണച്ചുമതല. ചപ്പക്കാട്ടെ യുവാക്കളുടെ തിരോധാനം അന്വേഷിക്കുന്ന ചിറ്റൂര്‍ ഡിവൈഎസ്പി സി.സുന്ദരന്‍ ഇൗ അന്വേഷണത്തിനും മേല്‍നോട്ടം വഹിക്കും.