തണ്ണിമത്തനു മീതെ വർണവിസ്മയമൊരുക്കി സൂര്യകാന്തിശോഭ; യുവ സംരംഭം
Mail This Article
ചെറുകോട് മൂലക്കുളം പാടശേഖരത്തു വിളഞ്ഞുനിൽക്കുന്ന തണ്ണിമത്തനു മീതെ വർണവിസ്മയമൊരുക്കി സൂര്യകാന്തിശോഭ. യുവകർഷകരായ ചെറുകോട് പാറപ്പുറത്ത് വീട്ടിൽ അനൂപ് (31), പാറപ്പുറത്ത് സന്തോഷ്കുമാർ (35), നായക്കൻതൊടി സുബ്രഹ്മണ്യൻ (31) എന്നിവരാണ് തണ്ണിമത്തൻ കൃഷിയിടത്തിൽ സൂര്യകാന്തിക്കൃഷിയുമൊരുക്കിയത്.ഉത്തരേന്ത്യൻ പാടങ്ങളെ അനുസ്മരിപ്പിക്കും വിധം പൂത്തുലഞ്ഞു നിൽക്കുന്ന സൂര്യകാന്തിപ്പാടത്തിന്റെ പശ്ചാത്തലത്തിൽ ഫോട്ടോഷൂട്ട് നടത്താനും പാടങ്ങളിൽ ഇറങ്ങിനിന്ന് ‘സെൽഫി’യെടുക്കാനും ഇപ്പോൾ ഒട്ടേറെപ്പേർ എത്തുന്നുണ്ട്.
രണ്ടു വർഷത്തെ തണ്ണിമത്തൻ കൃഷി വലിയ വിജയം സമ്മാനിച്ചപ്പോൾ പരീക്ഷണമെന്ന നിലയ്ക്കാണ് ആദ്യമായി സൂര്യകാന്തിയും കൃഷിയിറക്കിയത്. കൊൽക്കത്തയിൽ നിന്ന് ഇതിനായി വിത്തു കൊണ്ടുവന്നു. സൂര്യകാന്തിക്കൃഷിയിറക്കാൻ എല്ലാ മാർഗനിർദേശങ്ങളും പ്രോത്സാഹനവും നൽകിയതു കൃഷി ഓഫിസർ യു.വി. ദീപയാണെന്നു കർഷകർ പറഞ്ഞു. വല്ലപ്പുഴ കൃഷിഭവന്റെ കീഴിലുള്ള കാർഷിക കർമസമിതിയിലെ അംഗങ്ങളാണു മൂന്നു പേരും.പാട്ടത്തിനെടുത്ത മൂന്നേക്കർ സ്ഥലത്തു തണ്ണിമത്തനും ഇതിൽത്തന്നെ ഒരേക്കറിൽ ഇടവിളയായി സൂര്യകാന്തിയുമാണു കൃഷിയിറക്കിയത്.
നാടൻ തണ്ണിമത്തൻ കൂടാതെ ഇറാനിയും മഞ്ഞനിറത്തിലുള്ള ഇനവുമുണ്ട് ഇവിടെ. തണ്ണിമത്തൻ വിളവെടുപ്പ് ഒരാഴ്ച മുൻപു തുടങ്ങി.പൂത്തുലഞ്ഞു നിൽക്കുന്ന സൂര്യകാന്തിയുടെ വിളവെടുപ്പ് രണ്ടാഴ്ചയ്ക്കു ശേഷം നടത്താനാണു തീരുമാനം. വിളവെടുത്ത പൂക്കളിൽ നിന്ന് എണ്ണയെടുക്കാനും ശേഷിക്കുന്നവയിൽ നിന്നു വിത്തുണ്ടാക്കി അടുത്ത സീസണിൽ കൂടുതൽ സ്ഥലത്തു കൃഷിയിറക്കാനുമാണു തീരുമാനമെന്ന് അനൂപ് പറഞ്ഞു.