ADVERTISEMENT

പാലക്കാട് ∙ ശേഖരീപുരത്തു നിന്നു ചെറുതുരുത്തി പൈങ്കുളത്തേക്കുള്ള മടക്കയാത്രയായിരുന്നു അത്. ‘അനുരാധ’ എന്ന വീട്ടിൽ നിന്നു ജില്ലാ കോൺഗ്രസ് ഓഫിസിലേക്ക്; പിന്നെ ഒറ്റപ്പാലവും ഷൊർണൂരും പിന്നിട്ടു കടീക്കൽ തറവാടിന്റെ മണ്ണിലും വായുവിലും ലയിക്കാനുള്ള യാത്ര. ഈ വഴിയിലൂടെയാണു തറവാട്ടിലെ ബാല്യത്തിൽ നിന്നു കെ.ശങ്കരനാരായണൻ എന്ന കോൺഗ്രസ് നേതാവ് 6 സംസ്ഥാനങ്ങളുടെ രാജ്ഭവൻ വരെ വളർന്നു വലുതായത്.

അന്തരിച്ച മുൻമന്ത്രിയും ഗവർണറും യുഡിഎഫ് കൺവീനറുമായിരുന്ന കെ. ശങ്കരനാരായണന് അന്ത്യാഞ്ജലി അർപ്പിക്കാൻ വഴിയിലുടനീളം നേതാക്കളും സാധാരണ പ്രവർത്തകരും നാട്ടുകാരും കാത്തുനിന്നു. ജില്ലാ കോൺഗ്രസ് ഓഫിസ് ഉൾപ്പെടെ ആറിടങ്ങളിൽ മൃതദേഹം പൊതുദർശനത്തിനു വച്ചു. പുഷ്പവൃഷ്ടി നടത്തിയാണു കേരള രാഷ്ട്രീയത്തിലെ അതികായന് അവർ യാത്രാമൊഴി ചൊല്ലിയത്. രാത്രി 7 മണിയോടെയാണു വിലാപയാത്ര തറവാട്ടിലെത്തിയത്. ഔദ്യോഗിക ബഹുമതികൾ അർപ്പിക്കുന്ന ചടങ്ങുകൾക്കു ശേഷം മകൾ അനുപമ ചിതയ്ക്കു തീ കൊളുത്തി.

സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രി കെ.കൃഷ്ണൻകുട്ടി പുഷ്പചക്രം അർപ്പിച്ചു. സ്പീക്കർ എം.ബി.രാജേഷ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മന്ത്രി കെ.രാധാകൃഷ്ണൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി.എം.സുധീരൻ, യുഡിഎഫ് കൺവീനർ എം.എം.ഹസൻ, എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിക്കാനെത്തി. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയ്ക്കു വേണ്ടി ബിജെപി ദേശീയ സമിതി അംഗം എൻ.ശിവരാജൻ പുഷ്പചക്രം അർപ്പിച്ചു. മലയാള മനോരമയ്ക്കു വേണ്ടി പാലക്കാട് യൂണിറ്റ് കോ ഓർഡിനേറ്റിങ് എഡിറ്റർ സുരേഷ് ഹരിഹരൻ ആദരാഞ്ജലി അർപ്പിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com