ആർഎസ്എസ് നേതാവിന്റെ വധം: അഗ്നിരക്ഷാ ഉദ്യോഗസ്ഥന് സസ്പെൻഷൻ
Mail This Article
പാലക്കാട് ∙ ആർഎസ്എസ് നേതാവ് മൂത്താന്തറ ആരപ്പത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ കൊടുവായൂർ നവക്കോട് എപി സ്ട്രീറ്റിൽ ജിഷാദിനെ (31) സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഗുരുതര അച്ചടക്കലംഘനത്തിനും വകുപ്പിന്റെ യശസ്സിനെ ഹനിക്കുന്ന പ്രവൃത്തിയിൽ ഏർപ്പെട്ടതിനുമാണ് സസ്പെൻഷൻ.
ജില്ലാ ഫയർ ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റീജനൽ ഫയർ ഓഫിസറാണു നടപടിയെടുത്തത്. മലപ്പുറത്തു നിയമനം ലഭിച്ച ഇയാൾ വർക് അറേഞ്ച്മെന്റിൽ കോങ്ങാട് ഫയർ സ്റ്റേഷനിൽ ഫയർ ആൻഡ് റെസ്ക്യു ഓഫിസറായി ജോലി നോക്കുകയായിരുന്നു. ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിലും കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയാറാക്കിയതിലും ജിഷാദിനു പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ഇന്നലെ കൊല്ലങ്കോട്ടും കൊടുവായൂർ നവക്കോട്ടെ വീട്ടിലും എത്തിച്ചു തെളിവെടുത്തു. തുടർന്നു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2021 നവംബർ 15ന് ആർഎസ്എസ് നേതാവ് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലും ജിഷാദിന്റെ പങ്ക് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉടൻ അറസ്റ്റ് രേഖപ്പെടുത്തും. തുടർന്നു പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്തു വിശദാന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. ഡിവൈഎസ്പി എം.അനിൽകുമാർ, ഇൻസ്പെക്ടർ ഷിജു ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.