9 ദിവസം പിന്നിട്ട് തിരച്ചിൽ,ടോർച്ചും ചെരിപ്പും ഉടുമുണ്ടും വഴിയരികിൽ; വാച്ചർ രാജൻ കാണാമറയത്ത്
Mail This Article
അഗളി∙ സൈലന്റ്‌വാലിയിൽ കാണാതായ വനം ജീവനക്കാരൻ മുക്കാലി സ്വദേശി രാജനെ കണ്ടെത്താൻ 9 ദിവസമായി നടത്തിയ ശ്രമങ്ങൾ ഫലം കണ്ടില്ല.3ന് രാത്രി സൈരന്ധ്രിയിൽ ഭക്ഷണം കഴിഞ്ഞ് ഉറങ്ങാൻ ക്യാംപ് ഷെഡിലേക്ക് പോയതായിരുന്നു രാജൻ. പിറ്റേന്ന് വഴിയരികിൽ ടോർച്ചും ചെരിപ്പും ഉടുമുണ്ടും കഴിക്കാനായി കരുതിയ മരുന്നും കണ്ടെത്തി. തുടർന്ന് വനം വകുപ്പും പൊലീസും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഉൾക്കാടുകളിലെ നിരീക്ഷണത്തിൽ വൈദഗ്ധ്യമുള്ള 3 സംഘങ്ങളാണ് ഇന്നലെ തിരച്ചിലിൽ നടത്തിയത്. കടുവ ഉൾപ്പെടെയുള്ള വന്യജീവികൾ അപായപ്പെടുത്തിയിരിക്കാനുള്ള സാധ്യതകൾ കണ്ടെത്താൻ 33 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയിലൊന്നിലും കടുവയുടെ സാന്നിധ്യം അടയാളപ്പെടുത്തിയിട്ടില്ല.വനം വകുപ്പിന്റെ തിരച്ചിലിനോടൊപ്പം അഗളി പൊലീസും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജന്റേതെന്ന് കരുതുന്ന മൊബൈൽ ഫോണുകളും സിമ്മുകളും പൊലീസ് ശേഖരിച്ചു.
ഇതിൽ നിന്നുള്ള വിവരങ്ങൾ പരിശോധിക്കുന്നുണ്ട്.വനത്തിൽ വഴികാണിക്കാനായി മാവോയിസ്റ്റുകൾ രാജനെ കൊണ്ടുപോയിരിക്കുമെന്ന സംശയവും പരിശോധിക്കണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.കഴിഞ്ഞ 28ന് സൈരന്ധ്രിയിൽ ഡ്യൂട്ടിയിൽ ഏർപ്പെട്ട രാജൻ 20ന് വീട്ടിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. ജൂൺ 11ന് മകളുടെ വിവാഹം നിശ്ചയിച്ചിരുന്നു. രാജനെ കണ്ടെത്താൻ കാര്യക്ഷമമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും ആവശ്യം.