കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടത് 5 കോടി; 5 രൂപ മാസ്ക് വിറ്റ് ജീവിക്കുന്ന അമ്മയ്ക്ക് സങ്കൽപ്പിക്കാൻ പോലും ആകുന്നില്ല
Mail This Article
ചിറ്റിലഞ്ചേരി ∙ തുള്ളിക്കളിക്കേണ്ട ബാല്യത്തിൽ എസ്എംഎ രോഗം (സ്പൈനൽ മസ്കുലർ അട്രോഫി) ബാധിച്ച് വൈകല്യങ്ങളാൽ പിടയുന്ന അഞ്ചര വയസ്സുകാരി മറിയത്തിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ നാട് ഒരുമിക്കുന്നു. ഒരു നാടിന്റെ മുഴുവൻ വേദനയായി മാറിയ കുട്ടിക്കും കുടുംബത്തിനും വേണ്ടി സുമനസ്സുകളുടെ സഹായം തേടുകയാണ് ചികിത്സാ സഹായ കമ്മിറ്റി. ചിറ്റിലഞ്ചേരി കടമ്പിടി നിഷയുടെ മകളും പികെഎം എയുപി സ്കൂളിലെ യുകെജി വിദ്യാർഥിനിയുമായ മറിയയ്ക്ക് രണ്ടര വയസ്സുള്ളപ്പോഴാണ് അസുഖം കണ്ടെത്തിയത്. ഇപ്പോൾ ഒറ്റയ്ക്കു നടക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്.
പണം ഇല്ലാത്തതിനാൽ ചികിത്സയും മുടങ്ങിയ അവസ്ഥയാണ്. മാസ്ക് വിറ്റാണ് നിഷ കുടുംബ ചെലവ് കണ്ടെത്തുന്നത്. മുത്തച്ഛന്റെ സംരക്ഷണയിലാണ് ഈ സമയം മറിയ കഴിയുന്നത്. ഇദ്ദേഹത്തിന് പ്രമേഹം അടക്കം ബാധിച്ച് കാഴ്ച തകരാറിലായിരിക്കുന്നു. കുട്ടിയെ നോക്കാൻ മറ്റാരും ഇല്ല. കുട്ടിയുടെ വലത്തെ കാലിലെ എല്ല് വളയാൻ തുടങ്ങിയതോടെ കഴിഞ്ഞ വർഷം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. കാലിന്റെ വളവ് മാറിയാൽ കാലിൽ ഘടിപ്പിച്ച പ്ലേറ്റുകൾ നീക്കം ചെയ്യണം. അതുവരെ കാൽ മടക്കാനും മറിയത്തിനാകില്ല. ഇപ്പോൾ നട്ടെല്ലിനും വളവ് ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അതിനാൽ ഉടൻ ചികിത്സ ആരംഭിക്കണം. നട്ടെല്ലിനു വളവ് കൂടിയാൽ ശ്വാസകോശം ചുരുങ്ങും.
ആന്തരികാവയവങ്ങൾക്ക് പ്രശ്നം വരും. 5 മാസമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണു പരിശോധന. പണമില്ലാത്തിനാൽ ചികിത്സ തുടങ്ങിയിട്ടില്ല. റിസ്ഡിപ്ലാം എന്ന മരുന്നാണു വേണ്ടത്. ഒരു വര്‍ഷം 75 ലക്ഷത്തോളം രൂപ ആവശ്യമായി വരും. ചികിത്സ ഏതാനും വർഷങ്ങൾ തുടരേണ്ടിയും വരും. ഇതിനായി 5 കോടിയോളം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. നിഷയ്ക്ക് ഈ തുക സങ്കൽപിക്കാൻ പോലും സാധിക്കില്ല. ചികിത്സയ്ക്കു പണം കണ്ടെത്താൻ മറിയ എസ്എംഎ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് നെന്മാറ സൗത്ത് ഇന്ത്യൻബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 0056073000003995. ഐഎഫ്എസ്‌സി കോഡ്: SIBL0000056. ജിപേ, ഫോണ്‍ പേ നമ്പര്‍: 8089707875.