മരുന്നു നൽകുന്നതിനിടെ ഒന്നാം പാപ്പാനെ ആന തട്ടിവീഴ്ത്തി കൊന്നു
Mail This Article
ഒറ്റപ്പാലം∙ മരുന്നു നൽകുന്നതിനിടെ ആന പാപ്പാനെ തട്ടിവീഴ്ത്തി കൊന്നു. പത്തിരിപ്പാല പേരൂർ കോഴിശ്ശേരിക്കളംപടി വിനോദ് (30) ആണു മരിച്ചത്. മൂത്തകുന്നം പത്മനാഭൻ എന്ന കൊമ്പനാണ് അപ്രതീക്ഷിതമായി പ്രകോപിതനായത്. മനിശ്ശേരിയിലെ സ്വകാര്യവളപ്പിൽ ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു ദാരുണ സംഭവം. മരുന്നു നൽകാൻ പോയ വിനോദിനെ ആന കൊമ്പു കൊണ്ടു തട്ടിത്തെറിപ്പിക്കുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതമാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം.
മൂത്തകുന്നം ദേവസ്വത്തിലെ ആനയെ മനിശ്ശേരിയിലാണു തളച്ചിരുന്നത്. ആനയുടെ ഒന്നാം പാപ്പാനാണു വിനോദ്. ഒന്നാം പാപ്പാനായിരുന്ന മറ്റൊരു യുവാവിനെ ആന 2 വർഷം മുൻപു സമാന രീതിയിൽ ആക്രമിച്ചു പരുക്കേൽപിച്ചിരുന്നു. ഈയിടെ മദപ്പാടുകാലം പൂർത്തിയായ ആനയ്ക്കു ചികിത്സ തുടങ്ങിയിരുന്നതായാണു വിവരം. ഇതിന്റെ ഭാഗമായി മരുന്നു നൽകുമ്പോഴാണു സംഭവം. വിനോദിന്റെ അമ്മ: ചിന്ന. അച്ഛൻ: പരേതനായ വേലായുധൻ.