പച്ചക്കറിക്കർഷകർക്കു കൈത്താങ്ങായി കൃഷിവകുപ്പും ഹോർട്ടികോർപ്പും
Mail This Article
ഒറ്റപ്പാലം∙ പനമണ്ണയിൽ വിപണിയില്ലാതെ പ്രതിസന്ധിയിലായ പച്ചക്കറിക്കർഷകർക്കു കൈത്താങ്ങായി കൃഷി വകുപ്പും ഹോർട്ടികോർപ്പും. 2 ടണ്ണോളം പച്ചക്കറിയാണു കർഷകരിൽ നിന്നു സംഭരിച്ചത്. വിപണിയില്ലാതെ ലോഡ് കണക്കിനു പച്ചക്കറികൾ സംഭരണ കേന്ദ്രത്തിലും കൃഷിയിടത്തിലുമായി ചീഞ്ഞുനശിക്കുന്നതു കഴിഞ്ഞ ദിവസം ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു.
1000 കിലോ മത്തൻ, 600 കിലോ കുമ്പളൻ, 100 കിലോ വെള്ളരി എന്നിവയാണ് പനമണ്ണ പള്ളത്ത്പടി പച്ചക്കറി ഉൽപാദക സംഘത്തിലെ 14 കർഷകരിൽ നിന്നായി ആദ്യഘട്ടത്തിൽ ഹോർട്ടികോർപ് സംഭരിച്ചത്. 300 കിലോയോളം പച്ചക്കറി അനങ്ങനടി കൃഷിഭവൻ ഇടപെട്ട് പുറത്ത് ആവശ്യക്കാർക്കു വിൽപന നടത്തി. ശനിയാഴ്ച ഹോർട്ടികോർപ്പിന്റെ രണ്ടാംഘട്ട സംഭരണത്തിൽ 1500 കിലോ വീതം കുമ്പളനും മത്തനും കൂടി ഏറ്റെടുക്കും.
സംഭരണം തുടങ്ങിയതോടെ കൃഷിയിടത്തിൽ അവശേഷിച്ചിരുന്ന പച്ചക്കറികളുടെ വിളവെടുപ്പും പൂർത്തിയായി. 3500 കിലോ കുമ്പളൻ, 3000 കിലോ മത്തൻ, 500 കിലോ വെള്ളരി എന്നിവയാണു നേരത്തെ കെട്ടിക്കിടന്നത്. വിളവെടുപ്പു തുടങ്ങിയ ഘട്ടത്തിൽ കണ്ണിയംപുറത്തെയും വാണിയംകുളത്തെയും പ്രാദേശിക വിപണികളിലായിരുന്നു വിൽപന. വിപണി നിർജീവമായതോടെയാണു വിളവെടുത്ത പച്ചക്കറികൾ കെട്ടിക്കിടപ്പായത്. മഴ കൂടി ശക്തമായതോടെ പച്ചക്കറികൾ ചീഞ്ഞുനശിക്കുമെന്ന സ്ഥിതിയായി.