ഷൊർണൂരിലെ ഇരട്ടപ്പാത പദ്ധതി മുടങ്ങി, ട്രെയിനുകളുടെ വൈകിയോട്ടം തുടരും
Mail This Article
ഷൊർണൂർ∙ കോട്ടയം വഴി പാതയിരട്ടിപ്പിക്കൽ പൂർത്തിയാക്കി ട്രെയിനുകളുടെ യാത്രാനേരം കുറയ്ക്കാൻ റെയിൽവേ നടപടിയെടുക്കുമ്പോൾ ഷൊർണൂർ ജംക്‌ഷനു സമീപത്തെ ഒറ്റപ്പാതകൾ വഴിമുടക്കുന്നു. ഇവകൂടി ഇരട്ടിപ്പിച്ചാലേ കേരളത്തിലെ റെയിൽ ഗതാഗതം സുഗമമാകൂ. ഇതിനുള്ള പദ്ധതിക്കു റെയിൽവേ ബോർഡ് അംഗീകാരം നൽകിയെങ്കിലും സാങ്കേതികക്കുരുക്കു മൂലം മുടങ്ങിയിരിക്കുകയാണ്.
കൊച്ചി ഭാഗത്തു നിന്നു ഷൊർണൂരിലേക്കു പ്രവേശിക്കുന്നതും പാലക്കാട് ഭാഗത്തേക്കു പോകുന്നതും ഒറ്റപ്പാതയിലൂടെയാണ്. എറണാകുളം - ഷൊർണൂർ മൂന്നാം റെയിൽ പാതയ്ക്കു ബദലായി റെയിൽവേ ബോർഡ് അംഗീകരിച്ച പാക്കേജിൽ ഇതിനു പരിഹാരം നിർദേശിച്ചിരുന്നു. ഓട്ടമാറ്റിക് സിഗ്നൽ, ഷൊർണൂർ ജംക്‌ഷൻ യാർഡ് റീമോഡലിങ്, വള്ളത്തോൾനഗർ സ്റ്റേഷൻ നവീകരണം, വള്ളത്തോൾനഗറിനു സമീപത്തു നിന്നു പാലക്കാട് ഭാഗത്തേക്കും ഷൊർണൂർ ജംക്‌ഷൻ ഭാഗത്തേക്കും ഇരട്ടപ്പാതകൾ, ഭാരതപ്പുഴയ്ക്കു കുറുകെ റെയിൽവേ മേൽപാലം എന്നിവയാണു പാക്കേജിലുണ്ടായിരുന്ന പദ്ധതികൾ. ഇതു മൂന്നാം പാതയുടെ ഗുണം ചെയ്യുമെന്നു വിലയിരുത്തി പുതിയ ട്രാക്ക് റെയിൽവേ ഉപേക്ഷിച്ചു.
എന്നാൽ, വള്ളത്തോൾനഗർ സ്റ്റേഷനു സമീപത്തു നിന്നു പാലക്കാട് ഭാഗത്തേക്കും ഷൊർണൂർ ജംക്‌ഷൻ ഭാഗത്തേക്കുമുള്ള ഇരട്ടപ്പാതകൾ ക്രോസ് മൂവ്മെന്റിനു കാരണമാകുമെന്നാണു റെയിൽവേയുടെ സാങ്കേതിക വിഭാഗം കണ്ടെത്തിയത്. ചെറിയ സാങ്കേതികത്തകരാർ പോലും വലിയ അപകടത്തിനു കാരണമായേക്കാവുന്ന അവസ്ഥയാണു ക്രോസ് മൂവ്മെന്റ്. കൂടുതൽ പഠനത്തിനു ശേഷം പദ്ധതി അംഗീകരിച്ചാൽ മതിയെന്നാണു തീരുമാനം. ഇതോടെ പാക്കേജിലെ മറ്റു പദ്ധതികളും മുടങ്ങി.