പുതുമഴ, പാടം, ഷോക്ക്; പ്രതിയെ കുടുക്കിയത് പൊലീസിന്റെ മിന്നൽ നീക്കം
Mail This Article
പാലക്കാട് ∙ മുട്ടിക്കുളങ്ങര കെഎപി 2 ബറ്റാലിയൻ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥർ ഷോക്കേറ്റു മരിച്ച സംഭവത്തിൽ പ്രതിയെ കുടുക്കിയത് പൊലീസിന്റെ മിന്നൽ നീക്കം. ക്യാംപിനു സമീപത്തെ പാടത്ത് 2 പൊലീസ് ഉദ്യോഗസ്ഥർ മരിച്ചു കിടക്കുന്ന വിവരമറിഞ്ഞപ്പോൾ തന്നെ ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നേതൃത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമികാന്വേഷണത്തിൽ ഷോക്കേറ്റാണു മരണമെന്നതിന്റെ സൂചനകൾ ലഭിച്ചതോടെ പ്രതിയെ പിടികൂടാനായി നീക്കം തുടങ്ങി. മൃതദേഹം കിടന്ന സ്ഥലത്തു ഷോക്കേറ്റതിന്റെ തെളിവുകൾ ഉണ്ടായിരുന്നില്ല.
ഇതോടെ മൃതദേഹം ഇവിടെ കൊണ്ടുവന്നിട്ടതാണെന്നും വ്യക്തമായി. മൃതദേഹത്തിൽ പ്രത്യക്ഷത്തിൽ മറ്റു പരുക്കുകൾ ഇല്ലാതിരുന്നതിനാൽ കാട്ടുമൃഗങ്ങളെ ഷോക്കേൽപ്പിച്ചു പിടിക്കുന്നവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഹേമാംബിക നഗർ ഇൻസ്പെക്ടർ എ.സി.വിപിൻ, എസ്ഐമാരായ കെ.ശിവചന്ദ്രൻ, മധു ബാലകൃഷ്ണൻ, കെ.പ്രശോഭ്, എഎസ്ഐ സി.രാധാകൃഷ്ണൻ, സി.എം.ബിജു, ജി.ഐ.ഗ്ലോറിസൺ, രാജേഷ് ഖന്ന എന്നിവരടങ്ങിയ സംഘത്തിന്റെ അന്വേഷണത്തിൽ പ്രതി സുരേഷാണെന്നു കണ്ടെത്തി. സംഭവസ്ഥലത്തുനിന്നു മാറിയ ഇയാളെ ചിറ്റൂരിൽ നിന്നാണ് പൊലീസ് സംഘം പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, അഡീഷനൽ എസ്പി ബിജു ഭാസ്കർ, ഡിവൈഎസ്പി പി.സി.ഹരിദാസ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.
പുതുമഴ, പാടം, ഷോക്ക്
പുതുമഴയിൽ മീൻ പിടിക്കാനാണു പൊലീസ് ഉദ്യോഗസ്ഥർ മുട്ടിക്കുളങ്ങര കെഎപി 2 ബറ്റാലിയൻ ക്യാംപിന്റെ പിൻവശത്തുള്ള മതിൽ കടന്നു പാടത്തേക്കിറങ്ങാൻ ശ്രമിച്ചത്. ക്യാംപിലെ കുളത്തിന്റെ കരയിലൂടെയാണ് ഇവിടേക്കു പോകേണ്ടത്. ഇവർ മതിൽ കടന്നതു നേരെ വൈദ്യുതി ഷോക്കിലേക്കായിരുന്നു. മഴയിൽ സ്ഥലം നനഞ്ഞു കിടന്നതും ഷോക്കിനു ശക്തികൂട്ടി. ക്യാംപിന്റെ ചുറ്റുമതിലിനു കിഴക്കുവശത്തായാണു പാടത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹം കിടന്നിരുന്നത്. പ്രതി സുരേഷിന്റെ വീട് ക്യാംപിന്റെ പടിഞ്ഞാറുവശത്തുമാണ്. ഇവിടെ നിന്നാണ് മൃതദേഹം അരക്കിലോമീറ്റർ അകലെ പാടത്തെത്തിച്ചു വരമ്പിനു താഴെ തള്ളിയത്. ആരോഗ്യദൃഢഗാത്രനാണു പ്രതിയെന്നതും ഇതിനു സഹായമായി.
എം.മോഹൻദാസിന് നാടിന്റെ കണ്ണീർ പ്രണാമം
ആലത്തൂർ ∙ മുട്ടിക്കുളങ്ങരയിൽ വൈദ്യുതിക്കെണിയിൽപെട്ട് മരിച്ച മുട്ടിക്കുളങ്ങര കെഎപി രണ്ട് ബറ്റാലിയൻ ക്യാംപിലെ ഹവിൽദാർ എം.മോഹൻദാസിന് നാടിന്റെ കണ്ണീർ പ്രണാമം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഒട്ടേറെപ്പേർ അന്തിമോപചാരം അർപ്പിക്കാനെത്തി. മുട്ടിക്കുളങ്ങര ക്യാംപിൽനിന്ന് വ്യാഴാഴ്ച രാത്രി 8.30ന് മൃതദേഹം തരൂർ അത്തിപ്പൊറ്റ കുണ്ടുപറമ്പിലെ വസതിയിലെത്തിച്ചു. ഒരു നോക്കു കാണാൻ നാട്ടുകാരും ബന്ധുക്കളുമടങ്ങുന്ന വൻ ജനാവലി എത്തിയിരുന്നു.
ഇന്നലെ രാവിലെ പൊലീസ് സേനയുടെ അന്തിമോപചാരത്തിനുശേഷം അത്തിപ്പൊറ്റ പൊതുശ്മശാനത്തിൽ സംസ്കാരം നടത്തി. ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ.ബിനുമോൾ പുഷ്പചക്രം അർപ്പിച്ചു. ഉപാധ്യക്ഷൻ കെ.സി.ചാമുണ്ണി, തരൂർ പഞ്ചായത്ത് അധ്യക്ഷ കെ.ഇ.രമണി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ,പൊലീസ് ഉന്നത ഉദ്യോഗസ്ഥർ, സേനാംഗങ്ങൾ എന്നിവരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.