ADVERTISEMENT

പാലക്കാട് ∙ കെഎസ്‌കെടിയു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള റാലിയും കവി ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് സ്മാരക മന്ദിരവും ഉദ്ഘാടനം ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു ജില്ലയിലെത്തും. പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിൽ പരുത്തിപ്പുള്ളി സെന്ററിലാണ് ഒളപ്പമണ്ണയുടെ പേരിൽ സ്മാരക മന്ദിരം നിർമിച്ചിരിക്കുന്നത്.സാംസ്‌കാരിക വകുപ്പിന്റെ ഒരു കോടി രൂപയും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിന്റെ തനതു ഫണ്ടിൽനിന്ന് 20 ലക്ഷം രൂപയും ചെലവഴിച്ചാണ് ഇരു നിലകളിലായി മന്ദിരം ഒരുക്കിയത്.  3675 ചതുരശ്രയടി വിസ്തീർണത്തിൽ നിർമിച്ച കെട്ടിടത്തിൽ വരാന്ത,  ഓഫിസ്,  ലൈബ്രറി, കോൺഫറൻസ് ഹാൾ, ഗ്രീൻ റൂം, ശുചിമുറി, മ്യൂസിയം ഉൾപ്പെടെയുണ്ട്. 

പുറത്ത് ഓപ്പൺ ഓഡിറ്റോറിയവും ഒരുക്കിയിട്ടുണ്ട്. 25 സെന്റിലാണ് സ്മാരകം നിർമിച്ചിരിക്കുന്നത്. വൈകിട്ട് 4നു നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. മുൻ മന്ത്രി എ.കെ.ബാലൻ, പി.പി.സുമോദ് എംഎൽഎ എന്നിവർ മുഖ്യാതിഥികളാകും. കെഎസ്‌കെടിയു സംസ്ഥാന സമ്മേളനത്തിന്റെ ഔദ്യോഗിക പരിപാടികൾ വെള്ളിയാഴ്ച സമാപിച്ചെങ്കിലും സമാപന സമ്മേളനം മുഖ്യമന്ത്രിയുടെ സൗകര്യത്തിന് ഇന്നത്തേക്കു മാറ്റുകയായിരുന്നു. വൈകിട്ട് 5ന് കോട്ടമൈതാനത്തു നടക്കുന്ന റാലിയിൽ അര ലക്ഷം പേർ പങ്കെടുക്കുമെന്നു സംഘാടകർ പറയുന്നു.

കെഎസ്കെടിയു പൊതുസമ്മേളനം  പാലക്കാട്ട് ഇന്ന് ഗതാഗത നിയന്ത്രണം 

പാലക്കാട് ∙ കോട്ടമൈതാനത്തു നടക്കുന്ന കെഎസ്കെടിയു പൊതുസമ്മേളനത്തിന്റെ ഭാഗമായി ഇന്നു പകൽ 2 മുതൽ സമ്മേളനം കഴിയുന്നതുവരെ ജില്ലാ ആസ്ഥാനത്തു ഗതാഗത നിയന്ത്രണം ഏ‍ർപ്പെടുത്തി. സമ്മേളനത്തിനെത്തുന്നവരുടെ വാഹനങ്ങൾ പകൽ 12നു മുൻപായി പ്രവർത്തകരെ കോട്ടമൈതാനത്ത് ഇറക്കി അനുവദിച്ച സ്ഥലത്ത് പാർക്ക് ചെയ്യണം.   

ക്രമീകരണം  2 മുതൽ

∙ തൃശൂർ, വടക്കഞ്ചേരി ഭാഗത്തു നിന്നുള്ള കെഎസ്ആർടിസി, സ്വകാര്യ ബസുകൾ കണ്ണനൂർ– തിരുനെല്ലായി വഴി കെഎസ്ആർടിസി സ്റ്റാൻഡിലെത്തി തിരിച്ചുപോകണം
∙ ചിറ്റൂർ, വണ്ടിത്താവളം ഭാഗത്തു നിന്നുള്ള ബസുകളും മറ്റു വാഹനങ്ങളും കാടാങ്കോട്– ചന്ദ്രനഗർ – കൽമണ്ഡപം വഴി സ്റ്റേഡിയം സ്റ്റാൻഡിലെത്തി മടങ്ങണം
∙ കോഴിക്കോട്, മണ്ണാർക്കാട്, മുണ്ടൂർ ഭാഗത്തു നിന്നുള്ള ബസ്സുകൾ ഒലവക്കോട് ശേഖരീപുരം– മണലി വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിലെത്തി മടങ്ങണം
∙ വാളയാർ, കഞ്ചിക്കോട്, കൊഴിഞ്ഞാമ്പാറ ഭാഗത്തു നിന്നുള്ള ബസ്സുകൾ ചന്ദ്രനഗർ– കൽമണ്ഡപം വഴി സ്റ്റേഡിയം സ്റ്റാൻഡിലെത്തി മടങ്ങണം
∙ ടൗൺ സർവീസ് നടത്തുന്ന ബസ്സുകൾ ഒലവക്കോട് ബൈപാസ്– മണലി വഴി സ്റ്റേഡിയം സ്റ്റാൻഡിലെത്തി മടങ്ങണം
∙ പട്ടാമ്പി, ഒറ്റപ്പാലം, ഷൊർണൂർ, കോട്ടായി, പൂടൂർ, പെരിങ്ങോട്ടുകുറുശ്ശി ഭാഗത്തു നിന്നുള്ള വാഹനങ്ങൾ കാണിക്കമാതാ സ്കൂളിനു സമീപം സർവീസ് അവസാനിപ്പിച്ച് മടങ്ങണം.

പാർക്കിങ് ക്രമീകരണം ഇങ്ങനെ

∙ തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നുള്ള പ്രവർത്തകരുടെ വാഹനങ്ങളും വടക്കഞ്ചേരി, ആലത്തൂർ, കൊടുവായൂർ, കൊല്ലങ്കോട്, നെന്മാറ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളും കോട്ടമൈതാനത്ത് ആളുകളെ ഇറക്കി ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ അകത്തും പുറത്തുമായി പാർക്ക് ചെയ്യണം
∙ ചിറ്റൂർ, വണ്ടിത്താവളം ഭാഗത്തു നിന്നുള്ള വാഹനങ്ങൾ കാടാങ്കോട് ദേശീയപാത സർവീസ് റോഡിലും ചെറു വാഹനങ്ങൾ മണപ്പുള്ളിക്കാവ് പരിസരത്തും പാർക്ക് ചെയ്യണം
∙ മലമ്പുഴ, മുണ്ടൂർ, ഒലവക്കോട് ഭാഗത്തു നിന്നുള്ള വാഹനങ്ങൾ വിക്ടോറിയ കോളജ്, ഇൻഡോർ സ്റ്റേഡിയം, നൂറടി റോഡിൽ നിർത്തിയിടണം
∙ പട്ടാമ്പി, ഒറ്റപ്പാലം, ഷൊർണൂർ, കല്ലേക്കാട് ഭാഗത്തു നിന്നുള്ള വാഹനങ്ങൾ കാണിക്കമാതാ സ്കൂൾ ബൈപാസ് റോഡിന്റെ ഇടതുവശത്താണു നിർത്തേണ്ടത്
∙ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള പ്രധാന വ്യക്തികളുടെ വാഹനങ്ങൾ കോട്ടയ്ക്കുള്ളിലെ പാർക്കിങ് സ്ഥലത്തും ഐഎംഎ ജംക്‌ഷൻ മുതൽ സിവിൽ സ്റ്റേഷൻ വരെയുള്ള റോഡിൽ വലതു വശത്തും നിർത്തിയിടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com