ADVERTISEMENT

പാലക്കാട് ∙ വിവിധ ജില്ലകളിലേക്കു കള്ളു കെ‍ാണ്ടുപേ‍ാകാനുള്ള പെർമിറ്റ് പുതുക്കാൻ കൈക്കൂലി വാങ്ങിയെന്ന സംഭവത്തിൽ പാലക്കാട് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ (ഡിസി) എം.എം.നാസർ ഉൾപ്പെടെ 14 പേരെ സർക്കാർ സസ്പെൻഡ് ചെയ്തു. എക്സൈസ് ഉദ്യേ‍ാഗസ്ഥർക്കു നൽകാൻ എത്തിച്ചതായി പറയപ്പെടുന്ന 10.23 ലക്ഷം രൂപ മേയ് 17നു വിജിലൻസ് പിടികൂടിയ സംഭവത്തിലാണു നടപടി. എക്സൈസ് സ്പെഷൽ സ്ക്വാഡ് സിഐ എസ്.സജീവ്, ചിറ്റൂർ സിഐ കെ.അജയൻ, ചിറ്റൂർ റേഞ്ച് എസ്ഐ ഇ.രമേഷ്,

ഇന്റലിജൻസ് ഇൻസ്പെക്ടർ സി.സെന്തിൽകുമാർ, ഡിവിഷൻ ഒ‍ാഫിസ് അസിസ്റ്റന്റ് എം.നൂറുദ്ദീൻ, പ്രിവന്റീവ് ഒ‍ാഫിസർമാരായ എ.എസ്.പ്രവീൺ, മൻസൂർ അലി, പി.ഷാജി, കെ.ശ്യാംജിത്, സിവിൽ എക്സൈസ് ഒ‍ാഫിസർമാരായ എം.സൂരജ്, വിനയകരൻ, സി.ശശികുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.സന്തേ‍ാഷ്കുമാർ എന്നിവരാണ് സസ്പെൻഷനിലായ മറ്റ് ഉദ്യേ‍ാഗസ്ഥർ. നൂറുദ്ദീന്റെ സ്കൂട്ടറിൽ നിന്ന് 2.24 ലക്ഷവും ഇരിങ്ങാലക്കുട, കെ‍ാടുങ്ങല്ലൂർ മേഖലയിലെ ലൈസൻസികളുടെ വാഹനത്തിൽ നിന്ന് 7.79 ലക്ഷം രൂപയുമാണ് കിട്ടിയത്.

പെർമിറ്റ് പുതുക്കാൻ എക്സൈസ് ഉദ്യേ‍ാഗസ്ഥർക്കുള്ള കൈക്കൂലിയാണു പണമെന്നു മൂവരും വിജിലൻസിനു മെ‍ാഴി നൽകി. ഇടപാടുകാർ തമ്മിൽ നടന്ന ഫേ‍ാൺ സംഭാഷണത്തിന്റെ തെളിവുകൾ വിജിലൻസിന്റെയും എക്സൈസ് ഇന്റലിജൻസ് ജേ‍ായിന്റ് കമ്മിഷണറുടെയും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണന്റെ നിർദേശമനുസരിച്ചാണു നടപടി.

‘സന്തേ‍ാഷപ്പണം’ എന്ന പേരിൽ ഒരു ലീറ്റർ കള്ളിന് 5 ഒ‍ാഫിസുകളിലായി 60 രൂപ വീതം കൈക്കൂലി വാങ്ങുന്നുവെന്നാണു വിജിലൻസിന്റെ കണ്ടെത്തൽ. 2021 ജൂൺ 27ന് ആലത്തൂർ റേഞ്ചിലെ അണക്കപ്പാറയിൽ 1312 ലീറ്റർ സ്പിരിറ്റ്, 2220 ലീറ്റർ വ്യാജക്കള്ള്, 11 ലക്ഷം രൂപ എന്നിവ പിടികൂടിയ കേസിൽ അന്നത്തെ ഡപ്യൂട്ടി കമ്മിഷണർ അടക്കം 13 പേരെ സസ്പെൻഡ് ചെയ്തിരുന്നു. പാലക്കാട് ജില്ലയിലെ 147 എക്സൈസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തു. നവംബറിൽ പെർമിറ്റ് പുതുക്കാൻ 83,000 രൂപ വാങ്ങിയ കേസിൽ ചിറ്റൂർ എക്സൈസ് സിഐ അടക്കം 3 ഉദ്യേ‍ാഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com