ADVERTISEMENT

പാലക്കാട്∙ കള്ളുമായി ബന്ധപ്പെട്ടു ജില്ലയിലെ എക്സൈസിൽ ഇതു രണ്ടാമത്തെ കൂട്ട സസ്പെൻഷൻ. ഇന്നലെ 14 പേരെ സസ്പെൻഡ് ചെയ്തതോടെ ഒരു വർഷത്തിനിടെ 33 ഉദ്യേ‍ാഗസ്ഥരാണു നടപടിക്കു വിധേയരായത്. അണക്കപ്പാറ വ്യാജക്കള്ളു കേസിൽ ഡപ്യൂട്ടി കമ്മിഷണർ അടക്കം 13 ഉദ്യേ‍ാഗസ്ഥരെ കഴിഞ്ഞ വർഷം ജൂലൈ 27നു സസ്പെൻഡ് ചെയ്തിരുന്നു. 145 പേരെ സ്ഥലം മാറ്റി. പെർമിറ്റ് പുതുക്കാൻ കൈക്കൂലി വാങ്ങിയെന്ന കേസിൽ പിന്നീട് ചിറ്റൂർ സിഐ ഉൾപ്പെടെ മൂന്നു പേരെക്കൂടി സസ്പെൻഡ് ചെയ്തു. അണക്കപ്പാറയിൽ സസ്പെൻഷനിലായവരെ കഴിഞ്ഞ ദിവസം തിരിച്ചെടുത്തെങ്കിലും പാലക്കാടിനു പുറത്തു 13 ജില്ലകളിലായാണു നിയമിച്ചത്.

എന്നാൽ ജില്ലയിലെ അഴിമതി തെല്ലും അടങ്ങിയിട്ടില്ലെന്നു വ്യക്തമാക്കുന്നതാണ് ഇപ്പേ‍ാഴത്തെ കൂട്ട സസ്പെൻഷൻ. പെർമിറ്റ് പുതുക്കലിനു മാത്രം സീസണിൽ 2 കോടിയോളം രൂപ കൈക്കൂലിയായി ഇവിടെ മറിയുന്നതായാണു വിവിധ അന്വേഷണ ഏജൻസികളുടെ റിപ്പേ‍ാർട്ടുകൾ.  കെ‍ാടുക്കുന്നവരെക്കുറിച്ചും വാങ്ങുന്നവരെക്കുറിച്ചും ‌സർക്കാരിനു വ്യക്തമായ വിവരമുണ്ടെന്നും ഉത്തരവാദികളെ വച്ചുപെ‍ാറുപ്പിക്കില്ലെന്നും മന്ത്രി എം.വി. ഗേ‍ാവിന്ദൻ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.  കള്ളുവ്യവസായം മികച്ച രീതിയിൽ നടത്താനുള്ള സർക്കാർ നീക്കത്തെ തുരങ്കം വയ്ക്കുന്നതാണു മേഖലയിലെ വൻ അഴിമതിയും കലക്കുകള്ളു വിൽപനയുമെന്നാണു വകുപ്പ് മേധാവികളുടെ വിലയിരുത്തൽ. രാഷ്ട്രീയ സ്വാധീനമുള്ള വൻ ലേ‍ാബിയാണ് ഇടപാടിനു പിന്നിലുള്ളതെന്നു വിജിലൻസ് പറയുന്നു. 

ജീവനക്കാരുടെ സംഘടനകളുടെ സഹായമുണ്ടെന്ന ആരേ‍ാപണവും ശക്തമാണ്. കൈക്കൂലി വിഹിതം ചില ഉയർന്ന ഉദ്യേ‍ാഗസ്ഥർക്കും ലഭിക്കുന്നുണ്ടെന്ന ആരേ‍ാപണവും അന്വേഷിക്കുന്നുണ്ട്. സസ്പെൻഷന്റെ തുടർച്ചയായി പലർക്കും സ്ഥലം മാറ്റമുണ്ടാകുമെന്നാണു സൂചന.അണക്കപ്പാറ സംഭവത്തിൽ സസ്പെൻഷനിലായ ഡപ്യൂട്ടി കമ്മിഷണർക്കു പകരം വന്നയാളാണ് ഇപ്പേ‍ാൾ നടപടി നേരിട്ട ഡപ്യൂട്ടി കമ്മിഷണർ എം.എം.നാസർ.  അദ്ദേഹത്തെ ജില്ലയിൽ നിയമിക്കുന്നതിനെ കമ്മിഷണർ ഒ‍ാഫിസ് അനുകൂലിച്ചില്ലെങ്കിലും രാഷ്ട്രീയ ഇടപെടലിൽ അതു മറികടന്നതായാണ് ആരേ‍ാപണം.

പെർമിറ്റിനു ‘സന്തോഷപ്പണം’ വീണ്ടും

പാലക്കാട്∙ കൈക്കൂലിപ്പണം പിടിച്ചതിന്റെ ചൂടാറും മുൻപ് ഒരു റേഞ്ച് ഒ‍ാഫിസിലെ ജീവനക്കാരൻ പെർമിറ്റിനു സന്തേ‍ാഷപ്പണം പിരിച്ചതായി വിജിലൻസിനു വിവരം ലഭിച്ചു. കെ‍ാല്ലങ്കേ‍ാട് ഭാഗത്തുനിന്നുളള രണ്ടു പേർ വാഹനത്തിൽ പാലക്കാട് എത്തിയാണു പണം കൈപ്പറ്റിയതെന്നാണു പ്രാഥമിക വിവരം. കൂടുതൽ അന്വേഷണം ആരംഭിച്ചു. വർഷങ്ങളായി അണക്കപ്പാറയിൽ വ്യാജക്കള്ളു നിർമാണം നടന്നിട്ടും അതു മാസപ്പടിക്കുളള പ്രധാനകേന്ദ്രമാക്കി നിലനിർത്താനാണ് ഒരു വിഭാഗം ഉദ്യേ‍ാഗസ്ഥർ ശ്രമിച്ചത്. പെ‍ാലീസിലെ ഒരു വിഭാഗവും അതിനു കൂട്ടുനിന്നു.

ജില്ലാ എക്സൈസ് ഇന്റലിജൻസിലെ ചിലരാണ് ആ കേന്ദ്രം പെ‍ാളിച്ചത്.ജില്ലാ ഒ‍ാഫിസർക്കു സൂചന പേ‍ാലും നൽകാതെ പുലർച്ചെയായിരുന്നു സ്പെഷൽ സ്ക്വാഡിന്റെ റെയ്ഡ്. കേന്ദ്രം പെ‍ാളിക്കുകയും അതിന്റെ പേരിൽ ‌ജീവനക്കാർക്കെതിരെ നടപടിയുണ്ടാവുകയും ചെയ്തതേ‍ാടെ സംഘടനാ രംഗത്തുള്ളവരുൾപ്പെടെ ഇടപാടിനെക്കുറിച്ചു വിവരം നൽകിയ ഉദ്യേ‍ാഗസ്ഥർക്കെതിരെ ശക്തമായ നീക്കം നടത്തി. ഭീഷണിയും ഏതു വിധേനയും കേസുകളിൽ കുടുക്കുമെന്ന മുന്നറിയിപ്പും നൽകിയതായി പരാതി ഉയർന്നു. ഈ ഉദ്യേ‍ാഗസ്ഥർ ജില്ലയിൽ നടത്തിയ സ്പിരിറ്റ് വേട്ടയ്ക്കെതിരെയും ചിലർ രംഗത്തെത്തി.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com