ADVERTISEMENT

മുതലമട ∙ ഒറ്റയാന്റെ മുന്നിൽ കുടുങ്ങിയ കർഷകനെയും സഹായികളെയും മണിക്കൂറുകൾക്കു ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി രക്ഷിച്ചു. മൂച്ചംകുണ്ട് മൊണ്ടിപതിയിലെ കൃഷിയിടത്തിലെ സൗരോർജവേലി നന്നാക്കാൻ പോയ മൂച്ചംകുണ്ടിലെ ലക്ഷ്മണസ്വാമി, ശെന്തിൽകുമാർ എന്നിവരാണ് രാത്രി ഏഴു മണിയോടെ വീട്ടിലേക്കു മടങ്ങുന്ന സമയത്ത് ഒറ്റയാന്റെ മുന്നിൽ കുടുങ്ങിയത്. 

തോട്ടത്തിലെ ആൾ താമസമില്ലാത്ത വീട്ടിൽ കയറിയാണ് ഇരുവരും രക്ഷപ്പെട്ടത്. തോട്ടത്തിൽ നിന്നും വീടെത്താൻ ഇവരെ സഹായിക്കാനെത്തിയ ശെൽവരാജ്, ശേഖർ, ചിന്നക്കുട്ടി എന്നിവരും ഇവർക്കൊപ്പം കുടുങ്ങിയതിനെ തുടർന്നു പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.കൽപനാദേവി വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്നു ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.ഗീതേഷ്, ആർ. സൂര്യപ്രകാശൻ എന്നിവരും വനം വാച്ചർമാരും സൈലൻസർ ഇല്ലാത്ത ട്രാക്ടറുമായി എത്തി ശബ്ദം ഉണ്ടാക്കിയും പടക്കം പൊട്ടിച്ചും ഒറ്റയാനെ കാട്ടിലേക്കു കയറ്റാൻ ശ്രമിച്ചെങ്കിലും ഏറെ നേരം ഒറ്റയാൻ തോട്ടത്തിലെ വീടിനു മുന്നിൽ തന്നെ നിലയുറപ്പിച്ചതു വനം വകുപ്പ് ഉദ്യോഗസ്ഥർക്കു തലവേദന സൃഷ്ടിച്ചു.

പിന്നീട് ഏറെ പണിപ്പെട്ടാണു തോട്ടത്തിലെ വീടിനകത്തിരിക്കുകയായിരുന്ന 5 പേരെയും വനം വകുപ്പ് ഉദ്യോഗസ്ഥർ അർധരാത്രി 12 മണിയോടെ തിരികെ വീടെത്തിച്ചത്. ഇന്നലെ രാത്രി തന്നെ ചപ്പക്കാട്ടും രണ്ടു കാട്ടാനകൾ വീടിനു മുൻപിലെത്തിയത് ഏറെ ഭീതി പടർത്തി. ചപ്പക്കാട്ടെ ശ്രീധരൻ, വിനോദ്, ഉദുമാൻ എന്നിവരുടെ കൃഷിയിടത്തിലേക്കാണ് രാത്രി 2 ആനകൾ ഇറങ്ങിയത്. തെങ്ങ്, മാവ്, വാഴ എന്നിവയെല്ലാം നശിപ്പിച്ചതിനൊപ്പം തന്നെ ഏറെ സമയം വീടിനു മുൻപിൽ നിന്നതോടെ വീട്ടുകാരും ഭീതിയിലായി. കൊല്ലങ്കോട് വനം സെക്‌ഷൻ പരിധിയിലെ കൊല്ലങ്കോട്, എലവഞ്ചേരി, മുതലമട പഞ്ചായത്തിന്റെ മലയോര മേഖലകളിലെല്ലാം ആനയിറങ്ങി കൃഷി നശിപ്പിക്കുന്നതും ജനവാസ മേഖലയിലെത്തി ഭീതി പടർത്തുന്നതും തുടർ സംഭവമായിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com