അനധികൃതമായി കടത്താൻ ശ്രമിച്ച റേഷനരി പിടികൂടി
Mail This Article
കൊഴിഞ്ഞാമ്പാറ∙ അനധികൃതമായി മിനി ലോറിയിൽ കടത്താൻ ശ്രമിച്ച തമിഴ്നാട് റേഷനരി പിടികൂടി. ഇന്നലെ വൈകുന്നേരം നാലരയ്ക്ക് ഗോപാലപുരം നെടുമ്പാറയിൽ നിന്നാണ് പിടികൂടിയത്. 70 ചാക്കുകളിലായി 4000 കിലോഗ്രാം അരിയാണ് കടത്താൻ ശ്രമിച്ചത്. വാഹനവും അരിയും തുടർനടപടികൾക്കായി താലൂക്ക് സപ്ലൈ ഓഫിസർക്ക് കൈമാറി. സിഐ എം.ശശിധരന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എസ്ഐ വി.ജയപ്രസാദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ മുഹമ്മദ് ഷഫീക്ക്, കെ.വിനോദ് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ എൻ.ഷിബു, എസ്.പ്രമോദ്, പി.ബിജു എന്നിവരാണ് ഉണ്ടായിരുന്നത്.
തമിഴ്നാട്ടിൽ നിന്നു റേഷനരി കടത്ത് വീണ്ടും സജീവമായതായി വ്യാപക പരാതിയുണ്ട്. ആഴ്ചകൾക്കു മുൻപ് കൊഴിഞ്ഞാമ്പാറയിലെ കടയിലേക്ക് അനധികൃതമായി റേഷനരി കടത്തിക്കൊണ്ടുവന്ന വാഹനമിടിച്ച് ഒരാൾ മരിച്ചിരുന്നു. അതിനു മുൻപും ഒട്ടേറെ തവണ റേഷനരി പിടികൂടിയിട്ടുണ്ട്. അതിർത്തി കേന്ദ്രീകരിച്ച് യുവാക്കളുടെ ഒരു വലിയ സംഘം തന്നെ അരിക്കടത്തിലേക്കു തിരിഞ്ഞിരിക്കുകയാണ്. തമിഴ്നാട്ടിൽ സൗജന്യമായി വിതരണം ചെയ്യുന്ന റേഷനരി ഒന്നും രണ്ടും രൂപയ്ക്ക് വാങ്ങി അതിർത്തിയിലെ രഹസ്യ കേന്ദ്രങ്ങളിൽ ശേഖരിക്കുന്നു.
ഒരു ലോഡ് തികയുമ്പോൾ വാഹനത്തിൽ കയറ്റി മില്ലുകളിലെത്തിച്ച് പോളിഷ് ചെയ്ത് വിവിധ കമ്പനികളുടെ പേരിലുള്ള അരിയാക്കി വിപണിയിൽ 30 മുതൽ 40 രൂപയ്ക്കാണ് വിൽപന നടത്തുന്നത്. മുൻപ് പോളിഷ് ചെയ്യുക മാത്രമായിരുന്നു ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ അരികളുടെ ബ്രാൻഡ് തെളിയിക്കുന്നതിനായി ചായവും കലർത്തുന്നുണ്ടെന്നാണ് വിവരം. ഒരു ദിവസം 5 മുതൽ 10 ടൺ വരെ തമിഴ്നാട് റേഷനരി അതിർത്തി കടന്നെത്തുന്നുണ്ടെന്നാണ് വിവരം. ഇത് തടയാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.