കുടി മുട്ടിച്ച് ബവ്കോ: വാക്കേറ്റം പതിവ്; വില കുറഞ്ഞ മദ്യം കിട്ടാനില്ല
Mail This Article
വില കുറഞ്ഞ മദ്യം കിട്ടാനില്ലാത്തത് പ്രതിസന്ധി
പാലക്കാട്∙ ബവ്കോ ഔട്‌ലെറ്റുകളിൽ വില കുറഞ്ഞ മദ്യം കിട്ടാനില്ലാത്തത് പ്രതിസന്ധി രൂക്ഷമാകുന്നു. രണ്ടാഴ്ചയിലേറെയായി ജില്ലയിൽ വില കുറഞ്ഞ മദ്യം കിട്ടാനില്ല. സംസ്ഥാനത്ത് എല്ലായിടത്തും സമാന സാഹചര്യമാണുള്ളത്. മദ്യം വാങ്ങാനെത്തുന്നവരും ഷോപ്പിലുള്ളവരുമായി ഇതിന്റെ പേരിൽ വാക്കേറ്റവും പതിവാണ്. ജനപ്രിയ ബ്രാൻഡുകളായ ജവാൻ, ഹണിബീ, എൻസിബി തുടങ്ങിയവയൊന്നും സ്റ്റോക്ക് ഇല്ല. 200 കെയ്സുകൾ വന്നിരുന്ന സ്ഥാനത്തു 20 എണ്ണം മാത്രമാണ് ഇപ്പോൾ വരുന്നത്.
മദ്യം ക്വാർട്ടറായും കിട്ടാനില്ലെന്നു ജീവനക്കാർ പറയുന്നു. ലീറ്ററിന് 650 മുതൽ 750 രൂപ വരെ വിലയുള്ള മദ്യത്തിനായിരുന്നു ആവശ്യക്കാർ കൂടുതൽ. എന്നാൽ, 950 മുതൽ 1050 രൂപ വരെ വിലയുള്ളത് മാത്രമേ ഇപ്പോൾ ലഭ്യമുള്ളൂ. 180 രൂപയ്ക്ക് ക്വാർട്ടർ വാങ്ങാൻ വരുന്നവർ 500 രൂപ നൽകി അര ലീറ്റർ വാങ്ങേണ്ടി വരുന്നു. കഴിഞ്ഞ 3 മാസത്തിനിടയിൽ സ്പിരിറ്റിന് 10 രൂപയോളം വർധിച്ചതാണു പ്രതിസന്ധിക്ക് കാരണം.
സ്പിരിറ്റിന് വില വർധിച്ചതോടെ പല കമ്പനികളും നിർമാണം കുറച്ചു. വില വർധിപ്പിക്കാതെ വിതരണം സാധാരണ നിലയിൽ ആക്കാനാകില്ലെന്നാണ് മദ്യക്കമ്പനികളുടെ നിലപാട്. ജില്ലയിൽ മുൻപ് പൂട്ടിയ ബവ്കോയുടെ പത്തോളം ഔട്‌ലെറ്റുകൾ തുറക്കാൻ അനുമതിയായി. ഒലവക്കോട്, നെന്മാറ, കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ, പാലക്കാട് ടൗൺ തുടങ്ങിയവയ്ക്കാണ് തുറക്കാൻ അനുമതി നൽകിയത്.