16 വയസ്സുകാരിയെ പീഡിപ്പിച്ച് അണ്ഡം വിറ്റതായി കേസ്; രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ
Mail This Article
ഈറോഡ് ∙ 16 വയസ്സുകാരിയുടെ അണ്ഡം വിറ്റെന്ന കേസിൽ മാതാവ് ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. മാതാവ്, അവരുടെ രണ്ടാം ഭർത്താവ്, ഇടനിലക്കാരിയായി പ്രവർത്തിച്ച മാലതി (36) എന്നിവരെയാണു പിടികൂടിയത്. 4 വർഷത്തിനിടെ 8 തവണ അണ്ഡം വിറ്റതായും രണ്ടാനച്ഛൻ പീഡിപ്പിച്ചു ഗർഭിണിയാക്കിയതായും പെൺകുട്ടി പൊലീസിൽ പരാതി നൽകി. ഇത്തരത്തിൽ വൻ സംഘങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്നതായി പൊലീസിനു രഹസ്യവിവരം ലഭിച്ചിട്ടുണ്ട്.
ഈറോഡ്, സേലം, പെരുന്തുറ, ഹൊസൂർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ വന്ധ്യതാ ചികിത്സയ്ക്ക് ഇവ വിൽക്കുന്നതായി പൊലീസ് പറഞ്ഞു. ഒരു അണ്ഡത്തിനു 20,000 രൂപ വരെ ലഭിക്കുന്നതായാണു വിവരം. ഇതിൽ 5000 രൂപ ഇടനിലക്കാരായി പ്രവർത്തിക്കുന്നവർക്കു നൽകണം. രണ്ടു വർഷം മുൻപ് ഈറോഡ്, സേലം ജില്ലകളിൽ നവജാതശിശുക്കളെ വിറ്റ സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വയസ്സ് കൂട്ടി രേഖപ്പെടുത്തി വ്യാജ ആധാർ കാർഡ് തരപ്പെടുത്തിയാണ് അറസ്റ്റിലായവർ അണ്ഡവിൽപന നടത്തിയത്. പെൺകുട്ടിയുടെ പിതാവ് രണ്ടു വയസ്സുള്ളപ്പോൾ മാതാവുമായി ബന്ധം ഉപേക്ഷിച്ചിരുന്നു. മാതാവിനും അവരുടെ രണ്ടാം ഭർത്താവിനുമൊപ്പമാണു കുട്ടി താമസിച്ചിരുന്നത്. ഇൻസ്പെക്ടർ വിജയ്‌യുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.