മഴയില്ല, കല്ലൂരിൽ കൂർക്ക കൃഷി ഉണങ്ങുന്നു
Mail This Article
പത്തിരിപ്പാല ∙ കാലവർഷം വൈകുന്നതിനാൽ മങ്കര കല്ലൂരിൽ കൂർക്ക കർഷകർ ആശങ്കയിൽ. ഒന്നാം വിള പതിവായി കൂർക്ക കൃഷിചെയ്യുന്ന പ്രദേശമാണ് കല്ലൂർ. 100 ഏക്കറിലധികം സ്ഥലത്താണു കൂർക്ക കൃഷി ചെയ്യുന്നത്. മഴ വൈകിയതോടെ തട്ടുകളായി തിരിച്ച കൃഷിയിടങ്ങൾ കട്ട വിണ്ടു കിടക്കുകയാണ്. അയർമലയോടു ചേർന്നു കിടക്കുന്ന കൃഷിയിടങ്ങളിൽ കാട്ടുപന്നി, മയിൽ ശല്യമുണ്ട്. ആഴ്ചകൾക്കു മുൻപ് ആദ്യത്തെ വിത്തികളിട്ടതു കാട്ടുപന്നികൾ നശിപ്പിക്കുകയായിരുന്നു. രണ്ടാമതും വിത്തിറക്കി. ഒന്നരമാസമായി വിത്തുകളിട്ട നിലങ്ങൾ വെള്ളമില്ലാത്തതിനാൽ പറിച്ചു നടാൻ കഴിയാതെ സ്ഥിതിയാണ്. മഴ വൈകിയാൽ ഉണങ്ങിപ്പോകുമെന്ന ആശങ്കയും കർഷകർക്കുണ്ട്.
സാധാരണ സെപ്റ്റംബർ, ഓക്ടോബർ മാസത്തിൽ വിളവെടുത്താണു രണ്ടാം വിള നെൽക്കൃഷി ചെയ്യുന്നത്. ഒന്നാം വിള വൈകിയാൽ രണ്ടാം വിളയെയും ബാധിക്കും. പാട്ടത്തിനെടുത്തും വായ്പയെടുത്തുമാണ് മിക്ക കർഷകരും വിള ചെയ്യുന്നത്. ജൈവക്കൃഷി ആയതിനാൽ കല്ലൂരിലെ കൂർക്കക്കു വിപണിയിൽ ആവശ്യക്കാരേറെയുണ്ട്. ഉണക്കം ബാധിച്ച കൃഷിയിടങ്ങളിൽ വെള്ളം കോരി ഒഴിച്ചു സംരക്ഷിക്കുകയാണ്. കാലാവസ്ഥ വ്യതിയാനം കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയിലേക്കാണെന്ന് കർഷകരായ കെ.കെ.മുഹമ്മദ്, ടി.കൃഷ്ണൻകുട്ടി, കെ.കെ.എ.റഹ്മാൻ എന്നിവർ പറഞ്ഞു.