വൈകിട്ട് അഞ്ചരയ്ക്ക് പുറത്തുപോയി, 8.30 ന് തിരിച്ചെത്തി; 3 മണിക്കൂറിനുള്ളിൽ കവർന്നത് 10 പവനും 12000 രൂപയും
Mail This Article
കൊട്ടേക്കാട് ∙ വൈകിട്ട് അഞ്ചരയ്ക്കു പുറത്തു പോയ ദമ്പതികൾ രാത്രി എട്ടരയ്ക്കു തിരിച്ചു വരുന്നതിനിടെ വീട്ടിൽനിന്നു 10 പവനും 12,000 രൂപയും കവർന്നു. കൊട്ടേക്കാട് ശ്രീലക്ഷ്മിയിൽ സി.അരവിന്ദാക്ഷനും ഭാര്യ ഒ.സത്യഭാമയും താമസിക്കുന്ന വീട്ടിലാണ് ഞായറാഴ്ച വൈകിട്ടോടെ മോഷണം നടന്നത്. വൈകിട്ട് അഞ്ചരയോടെ വീട് പൂട്ടി പാലക്കാട് ടൗണിലെ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു ഇരുവരും. രാത്രി എട്ടരയോടെ തിരിച്ചെത്തിയപ്പോൾ വീട്ടിലെ എല്ലാ ലൈറ്റുകളും പ്രവർത്തിക്കുന്ന നിലയിലായിരുന്നു.
മുൻവശത്തെ പൂട്ടിയ വാതിൽ തള്ളിത്തുറന്നാണു മോഷ്ടാക്കൾ അകത്തു കടന്നതെന്നാണു നിഗമനം. വീടിന്റെ താഴത്തെ നിലയിലുള്ള രണ്ട് മുറികളിലെ അലമാരകളിലുള്ളതെല്ലാം വലിച്ചു വാരിയിട്ട നിലയിലാണ്. പൂട്ടിയിട്ടിരുന്ന ഒരു അലമാര കുത്തിത്തുറന്ന് ലോക്കർ ഇളക്കി മാറ്റിയിട്ടുമുണ്ട്. മുകൾ നിലയിലെ ഒരു മുറിയിലും അലമാര തുറന്നു വസ്ത്രങ്ങളും രേഖകളുമടക്കമുള്ളവ വലിച്ചുവാരിയിട്ട നിലയിലാണ്. മലമ്പുഴ പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വൈകിട്ട് ടൗണിലേക്ക് ഓട്ടോയിൽ പോകാനിറങ്ങിയപ്പോൾ അപരിചിതനായ ഒരാളെ പരിസരത്ത് കണ്ടതായി ദമ്പതികൾ പറയുന്നു.
രാത്രി എട്ടരയോടെ തിരിച്ചെത്തിയപ്പോൾ ഗേറ്റ് പൂട്ടിയ നിലയിൽ തന്നെയായിരുന്നു. എന്നാൽ, മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്തിരുന്നു. വാതിൽ പെട്ടെന്നു തുറക്കാതിരിക്കാൻ മോഷ്ടാക്കൾ സോഫ കുറുകെ വച്ചിരുന്നതായി ഇവർ പറഞ്ഞു. അകത്തുനിന്നു പൂട്ടിയിരുന്ന അടുക്കള വാതിലിന്റെ പൂട്ട് തകർത്ത നിലയിലാണ്. ഇതു വഴിയാകാം മോഷ്ടാക്കൾ കടന്നുകളഞ്ഞതെന്നാണു നിഗമനം. ഇൻസ്പെക്ടർ ഒ.സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.