യുവാവ് കൊല്ലപ്പെട്ട കേസ്, ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിക്കുന്ന സിസിടിവി ദൃശ്യങ്ങള്; പൊലീസുകാരൻ റിമാൻഡിൽ
Mail This Article
പാലക്കാട് ∙ നഗരത്തിൽ വിക്ടോറിയ കോളജിനുസമീപം ക്രിക്കറ്റ് ബാറ്റ് കൊണ്ടു അടിയേറ്റു യുവാവ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതിയും ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ സിവിൽ പൊലീസ് ഓഫിസറുമായ പാലക്കാട് നരികുത്തി പാർഥനഗർ സ്വദേശി എസ്.റഫീഖിനെ റിമാൻഡ് ചെയ്തു. പുതുപ്പള്ളിത്തെരുവ് മലിക്കയിൽ അബ്ബാസിന്റെ മകൻ അനസ് (31) കൊല്ലപ്പെട്ട കേസിലാണ് നടപടി. റഫീഖിന്റെ സഹോദരനും ഒന്നാം പ്രതിയുമായ എസ്.ഫിറോസിനെ നേരത്തേ റിമാൻഡ് ചെയ്തിരുന്നു.
ബന്ധുവിനെ അധിക്ഷേപിച്ചതിന്റെ വിരോധത്താൽ അബദ്ധത്തിൽ സംഭവിച്ചതാണെന്നാണു പൊലീസിനു നൽകിയ മൊഴി. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയല്ല മർദിച്ചതെന്നും കൊല്ലപ്പെട്ടതു കൈപ്പിഴമൂലമാണെന്നും പ്രതികൾ മൊഴി നൽകി. പ്രതി ചേർത്തതോടെ റഫീഖിനെതിരെ വകുപ്പുതല നടപടിയുമുണ്ടാകും. 21നാണ് കേസിനാസ്പദമായ സംഭവം. നരികുത്തിയിലെ വനിതാ ഹോസ്റ്റലിനു സമീപം ദുരൂഹ സാഹചര്യത്തിൽ കണ്ട അനസിനെ ക്രിക്കറ്റ് കളി കഴിഞ്ഞ് ബൈക്കിൽ വരികയായിരുന്നു പ്രതികൾ ക്രിക്കറ്റ് ബാറ്റുകൊണ്ട് ആക്രമിച്ചു.
ഗുരുതരമായി പരുക്കേറ്റ അനസിനെ ഓട്ടോയിൽ കയറ്റി ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഓട്ടോയിടിച്ചു പരുക്കേറ്റെന്നാണ് ആശുപത്രിയിൽ പറഞ്ഞത്. യുവാവ് മരിച്ചതിനെ തുടർന്നുളള അന്വേഷണത്തിൽ അപകടം നടന്നിട്ടില്ലെന്നു വ്യക്തമായി. ചുണ്ണാമ്പുതറയിലെ കടയിലുള്ള സിസിടിവിയിൽനിന്ന് ഫിറോസ് അനസിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിക്കുന്ന ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു. തലയ്ക്കേറ്റ പ്രഹരമാണു മരണ കാരണം. അടിയിൽ ബോധരഹിതനായി വീണ അനസിനെ ഓട്ടോയിൽ കയറ്റി പോകുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.