വയനാട്ടിൽ കണ്ടത് മോദി പ്രീണനം: ഷാഫിപറമ്പിൽ
Mail This Article
പാലക്കാട് ∙ ബിജെപിയുടെ ബി ടീം ആയ സിപിഎമ്മിന്റെയും പിണറായി വിജയന്റെയും മോദി പ്രീണനമാണു വയനാട്ടിൽ കണ്ടതെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. കേന്ദ്രവും പിണറായി സർക്കാരും തമ്മിലുള്ള കേസിലെ കൊടുക്കൽ വാങ്ങലുകൾ, ഒത്തുതീർപ്പുകൾ; അതിന്റെ ഭാഗമായി മോദിയെ സുഖിപ്പിക്കാൻ മുഖ്യമന്ത്രിയുടെ സംഘം നടത്തിയ അഴിഞ്ഞാട്ടമാണു വയനാട്ടിൽ നടന്നത്. പിണറായി വിജയന്റെ മനസ്സറിഞ്ഞു സംയമനത്തോടെ പൊലീസും അതിക്രമം അനുവദിച്ചു നൽകി.
രണ്ടു വരി മുദ്രാവാക്യം വിളിച്ചതിനു മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നും തീവ്രവാദികളെന്നും വിളിച്ച് ആക്ഷേപിച്ചവർ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിനു മറുപടി പറയണമെന്നും ഷാഫി പറഞ്ഞു. രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിനു നേരെയുണ്ടായ അക്രമം ബിജെപിയെ പ്രീതിപ്പെടുത്താൻ സിപിഎം നടത്തിയതാണെന്നു ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ. കുറ്റക്കാർക്കെതിരെയും അതിനു കൂട്ടു നിന്ന പൊലീസുകാർക്കെതിരെയും നടപടി സ്വീകരിക്കണം. പരിസ്ഥിതി ലോല മേഖല സംബന്ധിച്ച വിഷയത്തിൽ സംസ്ഥാന സർക്കാരാണു ജനദ്രോഹ നടപടി സ്വീകരിച്ചതെന്നും എ.തങ്കപ്പൻ കുറ്റപ്പെടുത്തി.