ദിവ്യാംഗ് ഉത്സവിൽ നിറഞ്ഞാടി കുട്ടികൾ
Mail This Article
പാലക്കാട്∙ ചിറകു നിവർത്തി പറക്കാനുള്ള ശ്രമമാണ് ഇവരുടേത്; കൂട്ട് നിറങ്ങളും കലയും. ‘സമദൃഷ്ടി ക്ഷമതാവികാസ് മണ്ഡൽ’ (സക്ഷമ)ഭിന്നശേഷിക്കാർക്കായി ഒരുക്കിയ വേദിയിൽ അവർ തകർത്താടി. പാടിയും ചുവടുവച്ചും നിറങ്ങൾ കൊണ്ട് ഭാവനയുടെ പുത്തൻ ലോകം അവർ സൃഷ്ടിച്ചു. ആസാദികാ അമൃത് മഹോത്സവ് ആഘോഷങ്ങളുടേയും ഹെലൻ കെല്ലർ ദിനാചരണങ്ങളുടേയും ഭാഗമായിട്ടാണ് ‘ദിവ്യാംഗ് ഉത്സവ് 2022’ സംഘടിപ്പിച്ചത്. തോൽപ്പാവക്കൂത്തു കലാകാരൻ രാമചന്ദ്രപുലവർ ഉദ്ഘാടനം നിർവഹിച്ചു.
ഭിന്നശേഷിക്കാരിൽ ആത്മവിശ്വാസം വളർത്തുന്നതിന് ഇത്തരം വേദികൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൃഷ്ണ മീഡിയ പുറത്തിറക്കിയ ‘നിറഞ്ഞാടുന്ന നിഴലുകൾ’ ഡോക്യൂമെന്ററി പ്രകാശനം ചെയ്തു. 80 ഭിന്നശേഷിക്കാർ കലോത്സവത്തിൽ പങ്കെടുത്തു. ദേശഭക്തിഗാനം, ചിത്രരചന, വാട്ടർ കളറിങ് തുടങ്ങിയ മത്സരങ്ങൾ നടത്തി. രാമചന്ദ്രപുലവരും സംഘവും ‘കുബേര ചരിതം’ തോൽപ്പാവക്കൂത്തും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പ്രകാശ് കുറുമാപ്പള്ളി, സംസ്ഥാന സെക്രട്ടറി പി.കെ.കൃഷ്ണകുമാർ, ആർ.ശശികുമാർ, റിട്ട.മേജർ സുധാകരൻപിള്ള, ഡോ.മനോഹർ എന്നിവർ പ്രസംഗിച്ചു.