ADVERTISEMENT

ഷൊർണൂർ∙ സ്പെഷൽ എക്സ്പ്രസ് പദവി നൽകി പുനഃസ്ഥാപിച്ച പഴയ കോയമ്പത്തൂർ-തൃശൂർ പാസഞ്ചർ ട്രെയിനിനെ രണ്ടാക്കി. കണ്ണൂർ-തൃശൂർ എക്സ്പ്രസിന്റെ യാത്ര കണ്ണൂർ വരെയും തിരിച്ചെത്തുമ്പോൾ ഷൊർണൂർ വരെയുമാക്കി. കോവിഡിനു മുൻപ് ഓടിയിരുന്ന കോയമ്പത്തൂർ-ഷൊർണൂർ-തൃശൂർ, കണ്ണൂർ-തൃശൂർ പാസഞ്ചറുകൾ മൂന്ന് ജോടി പുതിയ ട്രെയിനുകളാക്കിയാണു വീണ്ടും ഓടിക്കുന്നത്. പാസഞ്ചർ ട്രെയിനുകൾക്കു മുൻപുണ്ടായിരുന്ന സ്റ്റോപ്പുകളും അനുവദിച്ചു. തൃശൂർ-കോഴിക്കോട്, കോഴിക്കോട്-ഷൊർണൂർ ട്രെയിനുകളും ഇതേ മാതൃകയിൽ പുനഃസ്ഥാപിച്ചിട്ടുണ്ട്.  

പാലക്കാട്ടുകാർക്ക് ഉപകാരപ്രദമായ പാലക്കാട് ടൗൺ-ഇൗറോഡ്, കോയമ്പത്തൂർ-സേലം തുടങ്ങിയവയും പുനഃസ്ഥാപിച്ചവയിൽ ഉൾപ്പെടും. പാലക്കാട് ടൗൺ-കോയമ്പത്തൂർ മെമു സർവീസും പുനരാരംഭിക്കും. കോയമ്പത്തൂർ-ഷൊർണൂർ-തൃശൂർ ട്രെയിൻ ഷൊർണൂരിൽ യാത്ര അവസാനിപ്പിച്ചു പുതിയ ട്രെയിനായി തൃശൂരിലേക്ക് യാത്ര തുടരാനാണു തീരുമാനം. റിസർവേഷൻ ആവശ്യമില്ലാത്ത എക്സ്പ്രസ് സ്പെഷൽ ട്രെയിനുകളാക്കിയാണ് ഇവയുടെ സർവീസ് ജൂലൈ 3 മുതൽ ആരംഭിക്കുന്നത്. രാത്രി എട്ടിനാണ് കോയമ്പത്തൂർ-തൃശൂർ പാസഞ്ചർ ഷൊർണൂർ ജംക്‌ഷനിലെത്തുക. ഇതിന്റെ തുടർച്ചയായ തൃശൂരിലേക്കുള്ള ട്രെയിൻ പുറപ്പെടുന്നതു രാത്രി 10.10നും.   ഇതേ മാതൃകയിൽ തൃശൂർ-കണ്ണൂർ ഒറ്റ ട്രെയിനായി യാത്ര പുറപ്പെടുകയും തിരികെയെത്തുമ്പോൾ ഷൊർണൂരിൽ യാത്ര അവസാനിപ്പിച്ച് ഷൊർണൂർ-തൃശൂർ ട്രെയിനിന് കണക്ഷനാവുകയും ചെയ്യും.  യാത്രക്കാർക്ക് ഒരേ ട്രെയിനിൽ തുടർച്ചയായ യാത്രാസൗകര്യം നഷ്ടപ്പെടുന്നതിനൊപ്പം അടുത്ത ട്രെയിനിൽ കയറാൻ ഷൊർണൂരിൽ 2 മണിക്കൂർ കാത്തിരിക്കേണ്ടി വരും.   

അതേസമയം, മലബാറിൽ നിന്നുള്ള രണ്ടു ട്രെയിനുകളിൽ എത്തുന്ന യാത്രക്കാർക്കു ഷൊർണൂരിൽനിന്നു തൃശൂരിലേക്ക് യാത്രാ സൗകര്യം ലഭിക്കും. കണ്ണൂർ-തൃശൂർ രാവിലെ തൃശൂരിൽനിന്നു 6.35നു യാത്ര തുടങ്ങും. ഷൊർണൂരിൽ 7.27ന് എത്തും. പട്ടാമ്പി–7.45,കോഴിക്കോട്–9.35,കണ്ണൂർ–12.05 എന്നിങ്ങനെയാണു സമയക്രമം. കണ്ണൂരിൽനിന്നു വൈകിട്ട് 3.30നു പുറപ്പെടുന്ന ട്രെയിൻ 5.25നു കോഴിക്കോടും രാത്രി 8.10നു ഷൊർണൂരിലുമെത്തും.    പുതിയ ടൈം ടേബിൾ അനുസരിച്ചു ഷൊർണൂരിൽ നിന്നു രാത്രി 10.10നു പുറപ്പെടുന്ന ഷൊർണൂർ-തൃശൂർ ട്രെയിനിന്റെ സമയക്രമം: ഷൊർണൂർ-10.10, വള്ളത്തോൾ നഗർ-10.20, മുള്ളൂർക്കര-10.24,വടക്കാഞ്ചേരി-10.35,മുളങ്കുന്നത്ത്കാവ്-10.43,പൂങ്കുന്നം-10.50,തൃശൂർ-11.10.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com