കേന്ദ്രം സ്വീകരിക്കുന്നത് യുവാക്കളെ തൊഴിൽരഹിതരാക്കുന്ന നയം: ആനത്തലവട്ടം
Mail This Article
പാലക്കാട്∙ സൈന്യത്തിലുൾപ്പെടെ ഹ്രസ്വകാല നിയമനങ്ങളും കരാർവൽക്കരണവുമാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്നും അപ്രന്റിസ് ട്രെയിനികളായി രണ്ടോ മൂന്നോ വർഷത്തേക്ക് യുവാക്കളെ നിയമിച്ച് പിന്നീട് ഇവരെ തൊഴിലില്ലാത്തവരാക്കുന്നു എന്നും സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ. അഗ്നിപഥിലൂടെ ആർഎസ്എസിന്റെ കയ്യിൽ യന്ത്രത്തോക്ക് നൽകാനുള്ള പദ്ധതിയാണ് ഒരുങ്ങുന്നത്. കൺസ്ട്രക്‌ഷൻ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർമാണമേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും തരണം ചെയ്യാൻ തൊഴിലാളികൾ സമരം ചെയ്തതു കൊണ്ടു മാത്രം കാര്യമില്ല. രാഷ്ട്രീയ തീരുമാനങ്ങളിലൂടെ മാത്രമേ പ്രതിസന്ധികളെ നീക്കാൻ കഴിയൂ. അതിനായി നിരന്തരം സമ്മർദം ചെലുത്തണം.
കേരളത്തിലെ തൊഴിലാളികൾക്കു ലഭിക്കുന്ന കൂലിയോ ജീവിതസാഹചര്യങ്ങളോ മറ്റൊരു സംസ്ഥാനത്തും ലഭിക്കുന്നില്ല. ഇതെല്ലാം സമരങ്ങളിലൂടെയും പണിമുടക്കിലൂടെയും നേടിയെടുത്തതാണ്. തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ നിശ്ശബ്ദമായി നിൽക്കാനല്ല, തലയുയർത്തി അവകാശങ്ങൾ പറയാനും തൊഴിലാളികൾക്കു സാധിക്കണം. ഫെഡറേഷൻ പ്രസിഡന്റ് കെ.പി.സഹദേവൻ അധ്യക്ഷനായി. കൺസ്ട്രക്‌ഷൻ വർക്കേഴ്സ് ഫെഡറേഷൻ സെക്രട്ടറി കോനിക്കര പ്രഭാകരൻ, സിഐടിയു ജില്ലാ പ്രസിഡന്റ് പി.കെ.ശശി, ടി.കെ.അച്യുതൻ, വി.ശശികുമാർ, കെ.എൻ.ഗോപിനാഥ്, വി.സി.കാർത്ത്യായനി, സി.ബി.ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനം ഇന്നു സമാപിക്കും.
‘എംപി ഓഫിസ് ആക്രമണം അപലപനീയം; ആവർത്തിക്കാൻ പാടില്ല’
പാലക്കാട് ∙ രാഹുൽ ഗാന്ധി എംപിയുടെയുടെ ഓഫിസ് ആക്രമിച്ച സംഭവം അപലപനീയമാണെന്നും ഇത്തരം പ്രവൃത്തികൾ ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്തതാണെന്നും സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ. എന്നാൽ അതിന്റെ പേരിൽ പ്രതിപക്ഷം നടത്തുന്ന അക്രമങ്ങൾ പ്രതിഷേധാർഹമാണ്. നിർമാണ മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധിയും പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ കൺസ്ട്രക്‌ഷൻ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെഡറേഷൻ ജനറൽ സെക്രട്ടറി വി.ശശികുമാർ വിഷയം അവതരിപ്പിച്ചു.
കക്ഷിരാഷ്ട്രീയത്തിനതീതമായി ഐക്യം തൊഴിലാളി യൂണിയനുകൾക്കിടയിൽ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 7.4 കോടി തൊഴിലാളികളാണ് മേഖലയിൽ ജോലി ചെയ്യുന്നത്. നിർമാണ മേഖല അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റമാണ്. സിമന്റ്, സ്റ്റീൽ, പൈപ്പ് തുടങ്ങിയവയ്ക്കെല്ലാം വില വർധിച്ചു. വസ്തുക്കളുടെ വില നിശ്ചയിക്കുന്നതിന് ഒരു വ്യവസ്ഥയുമില്ല. മറ്റുള്ള മേഖലകളിലേതു പോലെ നൈപുണ്യവികസനം നിർമാണ മേഖലയിൽ നടക്കുന്നില്ലെന്നും ശശികുമാർ പറഞ്ഞു.നിർമാണ മേഖലയിൽ നിലനിൽക്കുന്ന ഒട്ടേറെ പ്രതിസന്ധികൾ പരിഹരിക്കാൻ കാലത്തിനനുസരിച്ച് തൊഴിലാളികളുടെ സമീപനത്തിലും രീതിയിലും മാറ്റംവരുത്തണമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ നിർദേശിച്ചു.
അഗ്നിപഥ് പദ്ധതിയിലൂടെ സൈന്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കം എതിർക്കപ്പെടേണ്ടതാണ്. നിലവിലെ സാഹചര്യത്തിൽ ട്രേഡ് യൂണിയനുകളുടെ ഐക്യം പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിടാൻ അനിവാര്യമാണെന്ന് എസ്ടിയു സംസ്ഥാന പ്രസിഡന്റ് എം.റഹ്മത്തുല്ല പറഞ്ഞു. കൺസ്ട്രക്‌ഷൻ വർക്കേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് കെ.പി.സഹദേവൻ അധ്യക്ഷനായി. സിഐടിയു ജില്ലാ പ്രസിഡന്റ് പി.കെ.ശശി, ടി.കെ.അച്യുതൻ, കൺസ്ട്രക്‌ഷൻ വർക്കേഴ്സ് ഫെഡറേഷൻ ദേശീയ പ്രസിഡന്റ് സുഖ്ബീർ സിങ്, കെ.എൻ.ഗോപിനാഥ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.