പുലിയും കാട്ടുപന്നികളും കുഴിയിൽ വീണു; രക്ഷകരായി വനപാലകർ
Mail This Article
മുണ്ടൂർ ∙ കാട്ടുപന്നിക്കൂട്ടത്തെ ആക്രമിച്ച പുലിയും ഒപ്പം മൂന്നു കാട്ടുപന്നികളും കാട്ടിലെ കുഴിയിൽ വീണു. പുലിയെയും ഒരു കാട്ടുപന്നിയെയും വനപാലകർ രക്ഷിച്ചു. പുളിയൻപ്പുള്ളി മേപ്പാടം അരുമണി കാട്ടിലെ പത്തടി താഴ്ചയുളള കുഴിയിൽ ഇന്നലെ രാവിലെ 11 മണിയോടെയാണു പുലിയും കാട്ടുപന്നികളും വീണത്. ആനശല്യം തടയാൻ സ്ഥാപിച്ച സൗരോർജവേലിയുടെ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന വനം വാച്ചർമാർ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണു കുഴിയിൽ ഇവയെ കണ്ടത്. രണ്ടു മണിക്കൂറിനു ശേഷം വനപാലകർ കുഴിയിലേക്ക് ഇറക്കിവച്ച ഏണിയിൽ കയറി പുലി സമീപത്തെ റിസർവ് വനത്തിലേക്കു രക്ഷപ്പെട്ടു. വനപ്രദേശമായതിനാലാണു മയക്കുവെടി വയ്ക്കാതെ രക്ഷപ്പെടുത്തിയത്. കിണറ്റിൽ വീണ കാട്ടുപന്നികളിൽ രണ്ടെണ്ണം ചത്തു.
ജീവനോടെ ഉണ്ടായിരുന്ന ഒന്നിനെ വനപാലകർ രക്ഷിച്ചു. ചത്ത പന്നിയുടെ മുഖത്ത് പുലിയുടെ ആക്രമണത്തെത്തുടർന്നു പരുക്കുണ്ടായിരുന്നു. പുലി കുഴിയിൽ വീണതറിഞ്ഞ് ഏറെപ്പേർ എത്തിയെങ്കിലും സുരക്ഷ കണക്കിലെടുത്ത് ആരെയും സ്ഥലത്തേക്ക് അടുപ്പിച്ചില്ല. മേപ്പാടം ആദിവാസി കോളനി ഉൾപ്പെടെ ജനവാസ കേന്ദ്രത്തിന്റെ അടുത്താണു സംഭവം നടന്നത്. റേഞ്ച് ഓഫിസർ വി.വിവേക്, ഡപ്യൂട്ടി റേഞ്ച് ഓഫിസർ രജിത് ബാബു, മുണ്ടൂർ സെക്‌ഷൻ ഫോറസ്റ്റർ കെ.സന്തോഷ് കുമാർ, ആർആർടി ഫോറസ്റ്റർ അനിൽ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ആർ.രവി, വി.പ്രസാദ് തുടങ്ങിയവർ സ്ഥലത്തെത്തി.