ADVERTISEMENT

മണ്ണാർക്കാട്∙ പള്ളിക്കുറുപ്പ് കുണ്ടുകണ്ടത്ത് യുവതി വെട്ടേറ്റു മരിച്ചു. വീട്ടിക്കാട്ട് അവിനാശിന്റെ ഭാര്യയും കോയമ്പത്തൂർ സ്വദേശിയുമായ ദീപിക (26) ആണ് മരിച്ചത്. സംഭവത്തിൽ അവിനാശിനെ (30) മണ്ണാർക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.  ഇന്നലെ രാവിലെ 8.45 നാണു സംഭവം. ദീപികയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടാണ് സമീപത്തെ ബന്ധുക്കളും അയൽക്കാരും ഓടിയെത്തിയത്. വീട് ഉള്ളിൽ നിന്നു പൂട്ടിയ നിലയിലായിരുന്നു.

വെട്ടേറ്റു രക്തത്തിൽ കുളിച്ചു കിടക്കുന്ന ദീപികയെയും ദീപികയെ കെട്ടിപ്പിടിച്ചു കരയുന്ന ഒന്നര വയസ്സുകാരൻ മകൻ ഐവിനെയും കൊടുവാളുമായി നിൽക്കുന്ന അവിനാശിനെയുമാണ് കണ്ടത്. ഉള്ളിൽ നിന്നു പൂട്ടിയ ഗ്രിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും അവിനാശ് തുറന്നില്ല. തുടർന്ന് പൂട്ട് പൊളിച്ചാണ് അകത്തു കടന്നത്. കടന്നുകളയാൻ ശ്രമിച്ച അവിനാശിനെ നാട്ടുകാർ തടഞ്ഞുവച്ചു. ആംബുലൻസ് വിളിച്ച് ദീപികയെ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്കു മാറ്റി.

കുടുംബവഴക്കാണ് കൊലപാതക കാരണമെന്നു പൊലീസ് പറഞ്ഞു. അവിനാശിന്റെ രണ്ടാം വിവാഹമാണിത്. രണ്ടു വർഷം മുൻപാണു ദീപികയെ വിവാഹം ചെയ്തത്. ഇതു ബന്ധുക്കളുടെ ഇഷ്ടപ്രകാരമായിരുന്നില്ല. അതിനാൽ തങ്ങളുമായി അധികം അടുപ്പം കാണിച്ചിരുന്നില്ലെന്ന് അവിനാശിന്റെ ബന്ധുക്കൾ പറഞ്ഞു. ബെംഗളൂരുവിലായിരുന്ന അവിനാശും ദീപികയും രണ്ടു മാസം മുൻപാണ് പള്ളിക്കുറുപ്പിലെ തറവാട്ടുവീട്ടിൽ എത്തിയത്.

തിങ്കളാഴ്ച വൈകിട്ട് ഇരുവരും മകനും പുറത്തു പോയി വന്നിരുന്നതായും ബന്ധുക്കൾ പറഞ്ഞു.  കോയമ്പത്തൂർ 3 സ്ട്രീറ്റ് ലൈനിൽ കന്തസ്വാമി ലേ ഔട്ടിൽ രവിചന്ദ്രന്റെയും വാസന്തിയുടെയും മകളാണു ദീപിക.  പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്കു വിട്ടുകൊടുക്കും. ഇൻസ്പെക്ടർ പി.അജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com