ടി. ശിവദാസ മേനോന് പാലക്കാടിന്റെ സ്മരണാഞ്ജലി
Mail This Article
പാലക്കാട് ∙ നാടിനു വികസനത്തിന്റെ പ്രകാശം സമ്മാനിച്ച മുൻ മന്ത്രിയും സിപിഎം നേതാവുമായ ടി.ശിവദാസ മേനോന് പാലക്കാടിന്റെ സ്മരണാഞ്ജലി. അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാൻ ജില്ല ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും അതിനു സാധിക്കാത്തതിന്റെ സങ്കടം പങ്കുവച്ചാണു പാലക്കാട് അദ്ദേഹത്തിനു സ്മരണാഞ്ജലി അർപ്പിച്ചത്.
അനുശോചന യോഗം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ ഉദ്ഘാടനം ചെയ്തു. വൈദ്യുതി, സാമ്പത്തിക, ഗ്രാമവികസന മേഖലകളിലടക്കം കേരളത്തെ കൈപിടിച്ചുയർത്തിയ മന്ത്രിയും നേതാവുമായിരുന്നു അദ്ദേഹമെന്ന് എ.കെ.ബാലൻ പറഞ്ഞു. പാർട്ടി പ്രവർത്തകരുടെയും രക്ഷിതാവു കൂടിയായിരുന്നു അദ്ദേഹം. വിദ്യാർഥി സമരങ്ങൾ നടക്കുമ്പോൾ വിദ്യാർഥി നേതാവായി അദ്ദേഹം അവിടെയുണ്ടാകും.
ടി.ശിവദാസ മേനോന്റെ താങ്ങും തണലിലും വളർന്ന നേതാക്കളും പ്രവർത്തകരും ഏറെയാണെന്നും എ.കെ.ബാലൻ അനുസ്മരിച്ചു. എപ്പോഴും പ്രതിപക്ഷ ബഹുമാനം കൂടി കാത്തുസൂക്ഷിച്ച ജനകീയ നേതാവായിരുന്നു ടി.ശിവദാസ മേനോനെന്ന് കോൺഗ്രസ് നേതാവ് കെ.എ.ചന്ദ്രൻ അനുസ്മരിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു അധ്യക്ഷനായി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.എൻ.കൃഷ്ണദാസ്, സി.കെ.രാജേന്ദ്രൻ, ഏരിയ സെക്രട്ടറി കെ.കൃഷ്ണൻകുട്ടി, ബിജെപി ദേശീയ കൗൺസിൽ അംഗം എൻ.ശിവരാജൻ, സിപിഐ ജില്ലാ സെക്രട്ടറി ടി.സിദ്ധാർഥൻ, അസിസ്റ്റന്റ് സെക്രട്ടറി കെ.കൃഷ്ണൻകുട്ടി, എൻസിപി ജില്ലാ പ്രസിഡന്റ് എ.രാമസ്വാമി, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് കെ.കുശലകുമാർ, ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് കെ.ആർ.ഗോപിനാഥ്, നേതാക്കളായ എ.ഭാസ്കരൻ, അസീസ് പരുത്തിപ്ര, നൈസ് മാത്യു, സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.