ADVERTISEMENT

ചിറ്റൂർ ∙ സ്വകാര്യ ബസിനു മുന്നിലൂടെ അപകടകരമായി ഓടിച്ചുപോയ സ്കൂട്ടർ ആർടിഒ ഉദ്യോഗസ്ഥർ കണ്ടെത്തി. വാഹനം ഓടിച്ചയാൾക്കെതിരെയും വാഹനത്തിന്റെ ഉടമയ്ക്കെതിരെയും കേസെടുത്തു. വാളറ സ്വദേശിനി അനിതയുടെ പേരിലുള്ള സ്കൂട്ടറാണിത്. അനിതയുടെ അച്ഛൻ ചെന്താമരയാണ് സ്കൂട്ടർ ഓടിച്ചത്. ചെന്താമരയ്ക്കു ലൈസൻസ് ഉണ്ടായിരുന്നില്ല. ലൈസൻസില്ലാത്ത വ്യക്തിക്ക് വാഹനം കൈമാറിയതിന് അനിതയ്ക്കെതിരെ കേസെടുക്കുകയും 5,000 രൂപ പിഴ ചുമത്തുകയും ചെയ്തു.

ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് ചെന്താമരയ്ക്ക് 5,000 രൂപയും ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടറിൽ സഞ്ചരിച്ചതിനു ചെന്താമരയ്ക്കും പുറകിൽ യാത്രചെയ്തയാൾക്കും 500 രൂപ വീതവും പിഴ ചുമത്തിയിട്ടുണ്ട്. ആകെ 11000 രൂപയാണ് പിഴ ചുമത്തിയിട്ടുള്ളത്.കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ വാളറയിലായിരുന്നു സംഭവം.

തൃശൂരിൽ നിന്നു കൊഴി‍ഞ്ഞാമ്പാറയിലേക്കു വരികയായിരുന്ന സ്വകാര്യ ബസിനു മുന്നിലായി പോവുകയായിരുന്ന സ്കൂട്ടർ ഒരു സിഗ്നലും നൽകാതെ വെട്ടിത്തിരിഞ്ഞു പോവുകയായിരുന്നു. ബസ് ഡ്രൈവറുടെ മനസ്സാന്നിധ്യവും സമയോചിതമായ ഇടപെടലും കാരണം തലനാരിഴയ്ക്കാണ് 2 ജീവനുകൾ രക്ഷപ്പെട്ടത്. 

ബസിലുണ്ടായിരുന്ന സിസിടിവിയിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും വാർത്തയാവുകയും ചെയ്തതോടെയാണ് ആർടിഒ ഉദ്യോഗസ്ഥർ വാഹനം കണ്ടെത്തിയത്. എൻഫോഴ്സ്മെന്റ് ആർടിഒ ജയേഷ്കുമാറിന്റെ നിർദേശപ്രകാരം ചിറ്റൂർ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ യു.എം.അനിൽകുമാർ, അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ആർ.ആനന്ദഗോപാൽ എന്നിവരാണ് വാഹനം കണ്ടെത്തി നടപടിയെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com