തേനീച്ച, കടന്നൽ ആക്രമണത്തിന് ഇനി നഷ്ടപരിഹാരം
Mail This Article
പാലക്കാട് ∙ തേനീച്ചയുടെയും കടന്നലിന്റെയും ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിനു സർക്കാരിന്റെ ധനസഹായം ലഭിക്കും. പരുക്കേൽക്കുന്നവർക്കും സഹായം നൽകും. കോന്നി തണ്ണിത്തോട് വില്ലേജിൽ പ്ലാന്റേഷൻ കോർപറേഷന്റെ തോട്ടത്തിൽ ടാപ്പിങ്ങിനിടെ കടന്നലിന്റെ കുത്തേറ്റു മരിച്ച സി.ഡി.അഭിലാഷിന്റെ കുടുംബത്തിനും പരുക്കേറ്റ 4 പേർക്കുമാണ് ആദ്യത്തെ സമാശ്വാസത്തുക അനുവദിച്ചത്. മരിച്ചയാളുടെ കുടുംബത്തിനു 4 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 4300 രൂപയുമാണു നൽകുന്നത്.
രാജ്യത്ത് ആദ്യമായാണ് തേനീച്ച, കടന്നൽ ആക്രമണത്തിന് ഇരയാവുന്നവർക്കു ധനസഹായം നൽകുന്നത്. ദുരന്തനിവാരണ നിയമമനുസരിച്ച് പത്തനംതിട്ട ജില്ലാ കലക്ടറാണ് നടപടിക്കു ശുപാർശ ചെയ്തത്. ദേശീയ ദുരന്തനിവാരണ നിയമത്തിൽ കീട ആക്രമണം ദുരന്തമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും ഒരു സംസ്ഥാനത്തും ഇതുവരെ നടപ്പാക്കിയിരുന്നില്ല. നിയമമനുസരിച്ച്, ഏതൊക്കെ കീടങ്ങളുടെ ആക്രമണം ധനസഹായത്തിനു പരിഗണിക്കാമെന്നു സംസ്ഥാന സർക്കാരുകളാണു വിജ്ഞാപനം ചെയ്യേണ്ടത്. കേരളത്തിൽ നിലവിൽ തേനീച്ചയും കടന്നലും ഈ ഗണത്തിൽപ്പെടുന്നു.
കുടുംബാംഗങ്ങൾ അതതു വില്ലേജ് ഒാഫിസിലാണ് അപേക്ഷ നൽകേണ്ടതെന്നു ദുരന്തനിവാരണ അതോറിറ്റി അധികൃതർ പറഞ്ഞു. 2015 മുതൽ 2020 വരെയുളള കാലയളവിൽ കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, ആലപ്പുഴ, കോട്ടയം പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലായി 18 പേർ മരിച്ചതായാണു കണക്ക്.