യുവതി വെട്ടേറ്റു മരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ
Mail This Article
മണ്ണാർക്കാട് ∙ പള്ളിക്കുറുപ്പ് കുണ്ടുകണ്ടത്ത് വീട്ടിക്കാട്ട് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. പള്ളിക്കുറുപ്പ് വീട്ടിക്കാട്ട് അവിനാശിനെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ കന്തസ്വാമി ലേഔട്ടിൽ രവിചന്ദ്രന്റെയും വാസന്തിയുടെയും മകൾ ദീപിക കൊല്ലപ്പെട്ട കേസിലാണ് അവിനാശിനെ അറസ്റ്റ് ചെയ്തത്.
ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റിരുന്നു. താൻ കുട്ടിയെ ഉമ്മവയ്ക്കുന്നത് ഭാര്യ എതിർത്തതാണ് പ്രകോപനത്തിനു കാരണമെന്നാണ് അറസ്റ്റിലായ അവിനാശ് പൊലീസിനു നൽകിയ മൊഴി. എന്നാൽ, ഇത് വിശ്വസിക്കാനാവില്ലെന്നു ഡിവൈഎസ്പി വി.എ.കൃഷ്ണദാസ് പറഞ്ഞു. സംഭവം നടന്ന ഉടൻതന്നെ പൊലീസ് അവിനാശിനെ കസ്റ്റഡിയിലെടുത്തിരുന്നു.
മൃതദേഹം പെരിന്തൽമണ്ണയിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. എംഎസ്‌സി കംപ്യൂട്ടർ സയൻസ് പഠനം പൂർത്തിയാക്കിയ ദീപിക രവിചന്ദ്രന്റെയും വാസന്തിയുടെയും ഏക മകളാണ്. ദീപികയ്ക്ക് ഒരു സഹോദരനുമുണ്ട്. ദീപികയുടെ മകൻ ഐവിനെ ദീപികയുടെ മാതാപിതാക്കളെ ഏൽപിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ദീപികയ്ക്ക് പള്ളിക്കുറുപ്പിലെ വീട്ടിൽ വച്ചു വെട്ടേറ്റത്.
പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ബെംഗളൂരുവിലായിരുന്ന അവിനാശും ദീപികയും രണ്ടു മാസം മുൻപാണ് പള്ളിക്കുറുപ്പിലെ തറവാട്ടു വീട്ടിലെത്തിയത്.