പച്ചത്തേങ്ങ സംഭരണം ഫലപ്രദമാകാൻ വേണം,കൂടുതൽ കേന്ദ്രങ്ങൾ
Mail This Article
പാലക്കാട് ∙ സംഭരണം മൂന്നാഴ്ച പിന്നിടുമ്പോൾ ജില്ലയിൽ ഇതുവരെ സംഭരിച്ചത് 153 മെട്രിക് പച്ചത്തേങ്ങ. കൂടുതൽ കർഷകരിൽ നിന്ന് തേങ്ങ സംഭരിക്കാൻ അനുമതി ആവശ്യപ്പെട്ട് കൃഷിവകുപ്പ് അധികൃതർ സർക്കാരിനു കത്തുനൽകി. 13 കേന്ദ്രങ്ങളിലായി 400 കർഷകരിൽ നിന്നാണ് നിലവിൽ തേങ്ങയെടുക്കുന്നത്. 600 കർഷകർ അപേക്ഷ നൽകിയതായാണു വിവരം. ജില്ലയിൽ ഏതാണ്ട് 58,000 ഹെക്ടർ തെങ്ങുകൃഷി ഉണ്ടെന്നാണു കണക്ക്. വിഎഫ്പിസികെയുടെ കർഷക സംഘങ്ങളിലാണു കർഷകർ തേങ്ങ എത്തിക്കുന്നത്.
ശേഷമുള്ള ജോലികളെല്ലാം കൃഷിവകുപ്പ് ഉദ്യോഗസ്ഥരാണു ചെയ്യുന്നത്. സംഭരണകേന്ദ്രം നൽകുന്ന കണക്കിന്റെ അടിസ്ഥാനത്തിൽ കേരഫെഡ് കർഷകന്റെ അക്കൗണ്ടിലേക്കു വില നൽകും. തെങ്ങൊന്നിന് വർഷത്തിൽ ശരാശരി 50 തേങ്ങ എന്ന കണക്കിലാണു സംഭരണം. കിലോഗ്രാമിന് 32 രൂപ നിരക്കിൽ വർഷത്തിൽ 6 തവണ വരെ തെങ്ങൊന്നിന് 8 വീതം പച്ചത്തേങ്ങ നൽകാമെന്നാണു വ്യവസ്ഥ. ഒരു സംഭരണകേന്ദ്രത്തിൽ ആഴ്ചയിൽ പരമാവധി 5 ടൺ ആണു സംഭരിക്കുക. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണു സംഭരണം.
കൊപ്രസംഭരണം ഏങ്ങുമെത്താതാവുകയും തേങ്ങയ്ക്കു വലിയ തോതിൽ വില ഇടിയുകയും ചെയ്തതോടെ ബുദ്ധിമുട്ടിലായ കർഷകർക്ക് സഹായമായി തുടങ്ങിയ പച്ചത്തേങ്ങ സംഭരണം കൂടുതൽ വിപുലമാക്കിയാലേ എല്ലാവർക്കും ഗുണം ലഭിക്കുകയുള്ളുവെന്ന് കർഷകർ പറയുന്നു. സംഭരണ നടപടി ആരംഭിച്ചതോടെ, വിപണിയിൽ ചോദിച്ച വിലയ്ക്ക് തേങ്ങ നൽകി തിരിച്ചുപോരേണ്ട സ്ഥിതി കുറഞ്ഞെങ്കിലും ഒട്ടേറെ കർഷകരാണ് ഇപ്പോഴും സംഭരണം കാത്തിരിക്കുന്നത്. വില അനുവദിക്കുന്നത് കൂടുതൽ വേഗത്തിലാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
സ്തംഭിച്ച് കൊപ്രസംഭരണം
നാഫെഡിന്റെ വ്യവസ്ഥയ്ക്കു പകരം സംവിധാനം ഉണ്ടാക്കാൻ കഴിയാതായതോടെ കൊപ്രസംഭരണം ഏതാണ്ട് സ്തംഭിച്ചു. ഇതോടെ നാളികേര കർഷകർക്ക് വലിയ ആശ്വാസമാകേണ്ട കേന്ദ്രസഹായം നഷ്ടപ്പെടുന്ന സ്ഥിതിയിലാണുള്ളത്. ഒരു സഹകരണ സ്ഥാപനം മാത്രമാണ് സംഭരണത്തിന് സമ്മതിച്ചതെന്നാണു വിവരം. ക്വിന്റലിന് 10,590 രൂപയാണ് കേന്ദ്രത്തിന്റെ താങ്ങുവില. വിപണിയിൽ ഇപ്പോൾ 8,000 രൂപയാണ്. കൊപ്ര സംഭരിക്കാനുള്ള കലാവധി ഒാഗസ്റ്റ് 31ന് അവസാനിക്കും.