വെള്ളച്ചാട്ടം കാണാനെത്തിയ 4 പേർ മറുകരയിൽ കുടുങ്ങി; അഗ്നിരക്ഷാസേന എത്തി രക്ഷപ്പെടുത്തി
Mail This Article
കൊല്ലങ്കോട് ∙ സീതാർകുണ്ട് വെള്ളച്ചാട്ടം കാണാനെത്തിയ 4 യുവാക്കൾ പുഴയുടെ മറുകരയിൽ കുടുങ്ങി. 5 മണിക്കൂറിനുശേഷം കൊല്ലങ്കോട് അഗ്നിരക്ഷാസേന എത്തി രക്ഷപ്പെടുത്തി. പെരുവെമ്പ് സ്വദേശി കെ.ഹാറൂൺ ഹിഷാം (18), കുനിശ്ശേരി സ്വദേശി ആർ.അഫ്രീദ് (18), കോഴിക്കോട് സ്വദേശി എം.അമൽ റോഷൻ (18), പിരായിരി പള്ളിക്കുളം സ്വദേശി എ.അനസ് (25) എന്നിവരെയാണു രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ 10.30ന് എത്തിയ സമയത്ത് പുഴയിൽ ഒഴുക്ക് കുറവായിരുന്നു. ഇതോടെ ഇവർ വെള്ളച്ചാട്ടത്തിന്റെ മറുകര കടന്നു. അൽപസമയത്തിനകം കനത്ത മഴ പെയ്തതോടെ ഒഴുക്ക് ശക്തമായി.
ഇതോടെ ഇവർക്കു തിരിച്ചുവരാൻ കഴിയാതായി. ഒരാളുടെ കയ്യിൽ മാത്രമേ ഫോൺ ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവരുടെ ഫോണുകൾ കാറിലായിരുന്നു. എന്നാൽ ഫോൺ റേഞ്ച് ഇല്ലാത്തത് തിരിച്ചടിയായി. വൈകിട്ട് 4ന് സീതാർകുണ്ടിൽ എത്തിയ മറ്റൊരു സംഘം കോളജ് വിദ്യാർഥികൾ ഇവർ സഹായം അഭ്യർഥിക്കുന്നതു കണ്ടു. തുടർന്ന് നിർഭയ ടോൾ ഫ്രീ നമ്പറായ 112ൽ വിവരമറിയിച്ചു. നിർഭയ അധികൃതർ കൊല്ലങ്കോട് പൊലീസിൽ വിവരമറിയിച്ചു. ഉടൻ പൊലീസ്, അഗ്നിരക്ഷാസേന, വനം ഉദ്യോഗസ്ഥർ എന്നിവരുടെ സംഘം സീതാർകുണ്ടിൽ എത്തി.
ഈ സമയം സംഘത്തിലുള്ള നീന്താനറിയാവുന്ന അനസ് ഒരുവിധം നീന്തി പകുതി ദൂരമെത്തിയിരുന്നു. അഗ്നിരക്ഷാസേന സംഘം വെള്ളച്ചാട്ടത്തിലൂടെ നീന്തിയെത്തി പുഴയ്ക്കു കുറുകെ വടം കെട്ടി ലൈഫ് ജാക്കറ്റ് ധരിപ്പിച്ചാണ് അനസിനെയും പിന്നീട് മറ്റുള്ളവരെയും കരയ്ക്കെത്തിച്ചത്. അസി.സ്റ്റേഷൻ ഓഫിസർ ആർ.രമേഷ്, എം.കൃഷ്ണപ്രസാദ്, എസ്.രാജീവ്, സി.കൃഷ്ണരാജ്, ആർ.എൽ.രതീഷ്കുമാർ, കെ.രാമദാസൻ, സി.കൃഷ്ണൻകുട്ടി എന്നിവർ നേതൃത്വം നൽകി.
പോത്തുണ്ടി ഡാം കനാലുകൾ അടച്ചു
കൃഷിക്കായി തുറന്ന പോത്തുണ്ടി ഡാം കനാലുകൾ അടച്ചു. കാലവർഷം ചതിച്ചതോടെ ജൂൺ 7 മുതൽ ഒന്നാംവിള കൃഷിക്കായി ഇരു കനാലുകളും തുറക്കേണ്ടിവന്നിരുന്നു. മിക്ക സ്ഥലത്തും കനാൽ വെള്ളം ഉപയോഗിച്ചാണ് കൃഷിയിറക്കിയത്. തുടർച്ചയായി 24 ദിവസം ജലവിതരണം നടത്തി.