വാൽപാറയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മലയാളി മരിച്ചു
Mail This Article
വാൽപാറ ∙ വാൽപാറയ്ക്കടുത്തു ജീപ്പ് കൊക്കയിലേക്കു മറിഞ്ഞു മലയാളി മരിച്ചു. പെരുമ്പാവൂർ ഐരാപുരം പൊനയിൽ വീട്ടിൽ ഗോപാലന്റെ മകൻ പി.ജി.സന്തോഷ് കുമാർ (47) ആണു മരിച്ചത്. കൂടെ യാത്ര ചെയ്‌തിരുന്ന ഐരാപുരം പ്ലാച്ചേരി വീട്ടിൽ ഗോപാലന്റെ മകൻ മനോജ് (42), ഐരാപുരം പട്ടരുകുടിയിൽ ജനാർദനന്റെ മകൻ സന്തോഷ് കുമാർ (42) എന്നിവർക്കു പരുക്കേറ്റു.
ഐരാപുരത്ത് സ്വകാര്യ കമ്പനിയുടെ ഡീലറായ പട്ടരുകുടിയിൽ സന്തോഷ് പൊള്ളാച്ചിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തു സുഹൃത്തുക്കളോടൊപ്പം തിരികെ വാൽപാറ, ചാലക്കുടി വഴി നാട്ടിലേക്കു പോകുകയായിരുന്നു. ഈയിടെ വാങ്ങിയ ജീപ്പിലായിരുന്നു യാത്ര. ചെറിയ മഴയുണ്ടായിരുന്നു. പഴയ വാൽപാറ എന്ന സ്ഥലത്തെ ഹെയർ പിൻ വളവു തിരിയുമ്പോൾ പുല്ലിനു മുകളിലൂടെ കയറിയ ജീപ്പ് നിയന്ത്രണം തെറ്റി കൊക്കയിലേക്കു മറിയുകയായിരുന്നു. വിവരം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ 108 ആംബുലൻസ് വരുത്തി വാൽപാറ സർക്കാർ ആശുപത്രിയിലേക്കു കൊണ്ടുപോയി. എന്നാൽ, സന്തോഷ്കുമാർ വഴിയിൽ വച്ചു തന്നെ മരിച്ചു. സന്തോഷ് കുമാറിന്റെ ഭാര്യ: ശ്രീത. രണ്ടു മക്കളുണ്ട്.