പഴനിയിലെ ലോഡ്ജ് മുറിയിൽ ദമ്പതികൾ മരിച്ച നിലയിൽ
Mail This Article
ആലത്തൂർ∙ ദമ്പതികൾ പഴനിയിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ. ആലത്തൂർ ബാങ്ക് റോഡ് എടാംപറമ്പ് സുകുമാരൻ (69), ഭാര്യ സത്യഭാമ (62) എന്നിവരെയാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യ ചെയ്യുകയാണെന്ന സന്ദേശവും താമസിക്കുന്ന ലോഡ്ജിന്റെ ചിത്രവും കുടുംബാംഗങ്ങളുടെ സമൂഹമാധ്യമ ഗ്രൂപ്പിൽ അയച്ചുകൊടുത്ത ശേഷമാണ് ഇവർ ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു. കടബാധ്യത മൂലം മരിക്കുന്നുവെന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയാണു സംഭവം. ഊട്ടി കുനൂരിലുള്ള ബന്ധുവിന്റെ വീട്ടിൽ പോകുന്നുവെന്നു പറഞ്ഞ് വെള്ളിയാഴ്ച രാവിലെ 9നാണ് ഇരുവരും വീട്ടിൽ നിന്നിറങ്ങിയത്.
എന്നാൽ അവിടെ എത്തിയില്ല. തുടർന്നാണു സമൂഹ മാധ്യമ ഗ്രൂപ്പിൽ ഫോട്ടോയും സന്ദേശവും അയച്ചത്.
സത്യഭാമയുടെ സഹോദരന്മാരായ മണികണ്ഠനും ഷൺമുഖനും ബന്ധുക്കളോടൊപ്പം ലോഡ്ജിലെത്തി അന്വേഷിച്ചപ്പോൾ മുറി അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. തുടർന്നു പൊലീസ് എത്തി തുറന്നപ്പോഴാണു മരിച്ച നിലയിൽ കണ്ടെത്തിയത്.എടാംപറമ്പിൽ പലചരക്കുകട നടത്തുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം ആലത്തൂരിലെത്തിച്ച മൃതദേഹങ്ങൾ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ. സംസ്കാരം ഇന്ന് 12ന് തിരുവില്വാമല ഐവർമഠത്തിൽ നടക്കും. മക്കൾ: സുനിൽ കുമാർ, സുജിത് ( ഇരുവരും ദുബായ് ). ഇളയ മകൻ സുധീഷും ഭാര്യയും ഇവരോടൊപ്പമായിരുന്നു താമസം. മരുമക്കൾ: ജയശ്രീ, സുഹാസിനി, ശരണ്യ.